2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-ഉക്രെയ്ൻ യുദ്ധം ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും സാധാരണ പൗരന്മാരെ രാജ്യത്തിന്റെ കാവല്‍ക്കാരായി മാറാൻ നിർബന്ധിതരാക്കുകയും ചെയ്തിരിക്കുകയാണ്.
ഇത്തരത്തില്‍ ലോകശ്രദ്ധ നേടിയ ഒന്നാണ് 'ബുച്ച വിച്ചസ്' എന്നറിയപ്പെടുന്ന പൂർണ്ണമായും സ്ത്രീകള്‍ മാത്രമുള്ള സന്നദ്ധ സേന. കൈവ് നഗരപ്രാന്തത്തിലുള്ള ബുച്ചയില്‍ റഷ്യൻ സൈന്യം നടത്തിയ ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ത്രീകളാണ് സ്വന്തം നാടിനെ സംരക്ഷിക്കാൻ ഈ ആയുധമെടുത്തത്.
റഷ്യൻ ഡ്രോണുകളെ വെടിവെച്ചിടുക എന്ന പ്രധാന ദൗത്യമാണ് ഈ വനിതാ സംഘത്തിനുള്ളത്. 19 വയസ്സുകാരും 60 വയസ്സു കഴിഞ്ഞവരും ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ ഭൂരിഭാഗം പേരും യുദ്ധത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരാണ്. പ്രൊഫഷണല്‍ സൈനികരല്ലാത്ത ഇവർ അധ്യാപകരും ഡോക്ടർമാരും വീട്ടമ്മമാരുമൊക്കെയാണ്. ഇറാൻ നിർമ്മിത ഷാഹെദ് ഡ്രോണുകളെയും റഷ്യൻ ഗെരാൻ ഡ്രോണുകളെയും നേരിടാൻ പഴയകാല മാക്സിം M1910 മെഷീൻ ഗണ്ണുകളാണ് ഇവർ ഉപയോഗിക്കുന്നത്.
അതികഠിനമായ പരിശീലനത്തിലൂടെയാണ് ഈ സ്ത്രീകള്‍ കടന്നുപോകുന്നത്. വെറ്ററൻ സൈനിക ഉദ്യോഗസ്ഥരുടെ കീഴില്‍ 'മോർഡോർ' എന്ന് പേരിട്ടിരിക്കുന്ന പരിശീലന കേന്ദ്രത്തില്‍ വെച്ച് ശാരീരികമായും മാനസികമായും ഇവർ സ്വയം സജ്ജരാകുന്നു. യൂണിഫോം ധരിച്ചാല്‍ പിന്നെ സ്ത്രീ എന്നോ പുരുഷൻ എന്നോ വ്യത്യാസമില്ലെന്നും എല്ലാവരും രാജ്യത്തിന്റെ കാവല്‍ക്കാരാണെന്നുമാണ് ഇവരുടെ നിലപാട്. നിലവില്‍ ഉക്രെയ്ൻ സൈന്യത്തില്‍ 65,000-ത്തോളം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. തങ്ങളുടെ മക്കള്‍ക്കും കുടുംബത്തിനും സമാധാനമായി ഉറങ്ങാൻ വേണ്ടിയാണ് തങ്ങള്‍ ഈ പോരാട്ടത്തിനിറങ്ങിയതെന്ന് ഈ ധീരവനിതകള്‍ ഒരേസ്വരത്തില്‍ പറയുന്നു. സ്വന്തം മണ്ണിനെ ഏതറ്റം വരെയും പോയി സംരക്ഷിക്കുമെന്ന ഇവരുടെ ദൃഢനിശ്ചയമാണ് ലോകത്തിന് മുന്നില്‍ ഇവരെ ശ്രദ്ധേയരാക്കുന്നത്.

