Dailyhunt
ബംഗാളില്‍ വോട്ടെണ്ണല്‍ പോര് സുപ്രീംകോടതിയില്‍; കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ അതൃപ്തിയുമായി തൃണമൂല്‍

ബംഗാളില്‍ വോട്ടെണ്ണല്‍ പോര് സുപ്രീംകോടതിയില്‍; കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ അതൃപ്തിയുമായി തൃണമൂല്‍

JAIHIND TV 2 weeks ago

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള തർക്കം സുപ്രീംകോടതിയില്‍.

മെയ് 4-ന് നിശ്ചയിച്ചിരിക്കുന്ന വോട്ടെണ്ണലിനായി കേന്ദ്രസർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും മാത്രം സൂപ്പർവൈസർമാരായും അസിസ്റ്റൻ്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് വിവാദമായത്. ഈ നീക്കത്തെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശനിയാഴ്ച (ഇന്ന്) അടിയന്തരമായി പരിഗണിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളില്‍ (Hand Book) ഇത്തരമൊരു നിർബന്ധിത വ്യവസ്ഥ നിലവിലില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാന വാദം. വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും, ഇത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നും ഹർജിയില്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ജീവനക്കാരെയും ഉള്‍പ്പെടുത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം.

അതേസമയം, തിരഞ്ഞെടുപ്പ് ക്രമക്കേടുകളെത്തുടർന്ന് അസാധുവാക്കിയ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ഇന്ന് (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുന്നു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പിലെ അസ്വാഭാവികതകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കേന്ദ്രങ്ങളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ഉത്തരവിട്ടത്. കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഈ ബൂത്തുകളില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: JAIHIND TV