ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ആദിത്യനെ ഒരു അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നതായും സഹപാഠികളുടെ മുന്നില്‍ വെച്ച് അപമാനിച്ചിരുന്നതായും അച്ഛൻ പ്രദീപ് കുമാർ വെളിപ്പെടുത്തി.ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപക നാണ് 20 ദിവസം മുൻപ് കുട്ടികളുടെ മുന്നില്‍ വച്ച് ആദിത്യനെ അപമാനിച്ച തെന്ന് അച്ഛൻ പറഞ്ഞു .
''കോളജിലെ ക്ലാസ് റപ്രസന്റേറ്റീവ് ആയ ആദിത്യൻ ലഹരി ഉപയോഗിക്കുന്നയാളല്ല. മുൻപ് ആദിത്യനൊപ്പം കഴിഞ്ഞിരുന്ന ചില വിദ്യാർഥികള്‍ ലഹരി ഉപയോഗിച്ചതിനെത്തുടർന്ന് അധ്യാപകർ ശിക്ഷിച്ചിരുന്നു. പുതിയ ബാച്ച് വന്നപ്പോഴും ആദിത്യന്റെ ഒപ്പം ഉണ്ടായിരുന്ന 2 പേർ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവർക്കൊപ്പം ആദിത്യനും ഉണ്ടെന്ന് ആരോപിച്ച് അധ്യാപകൻ അപമാനിച്ചു'' - പ്രദീപ് കുമാർ പറഞ്ഞു.
ബെംഗളൂരു ബൊമ്മസന്ദ്ര ബിടിഎല്‍ സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ ബിഎസ്‌സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥി അരുവിക്കര കളത്തുകാല്‍ ഗവ.എല്‍പി സ്കൂളിനു സമീപം പാണ്ടിയോട് കുന്നില്‍ വീട്ടില്‍ എ.പി.ആദിത്യനെയാണ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ ബുധനാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മലയാളികളായ 4 വിദ്യാർഥികള്‍ക്കൊപ്പമായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആദിത്യന്റെ താമസം. ബുധനാഴ്ച ആദിത്യൻ കോളജില്‍ എത്തിയില്ല. കോളജിലേക്കു വരുന്നില്ലെന്ന് രാവിലെ ആദിത്യൻ പറഞ്ഞതായി ഒപ്പം താമസിക്കുന്ന വിദ്യാർഥികള്‍ പറയുന്നു. പിന്നീടു തീരുമാനം മാറ്റുകയും കോളജിലേക്കു വരുന്നുവെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്, ആദിത്യന്റെ മുറിക്കു സമീപം ജിം ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി ഉള്ളില്‍ നിന്നു പൂട്ടിയ നിലയില്‍ കണ്ടത് ശ്രദ്ധിച്ച ഒരു വിദ്യാർഥിയാണു ജനാലയിലൂടെ ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛൻ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ ഇന്നലെ പുലർച്ചെ 5 മണിയോടെ ബെംഗളൂരുവിലെത്തി. ഹെബ്ബാഗോടി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കി.

