സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് വെറും അർദ്ധസത്യങ്ങളും നുണകളും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിർമ്മിച്ചപ്പോള്‍, ഇടതു സർക്കാർ 10 വർഷം എടുത്താണ് 4.5 ലക്ഷം വീടുകള്‍ പൂർത്തിയാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം പട്ടികയില്‍ ഉള്‍പ്പെടുത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പെൻഷൻ 2500 രൂപയാക്കുമെന്നും റബറിന് 250 രൂപ നല്‍കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടുക്കിയിലെ ഭൂപശ്നങ്ങള്‍ പരിഹരിച്ചെന്ന റിപ്പോർട്ടിലെ അവകാശവാദം പച്ചക്കള്ളമാണെന്ന് സതീശൻ പറഞ്ഞു. പട്ടയ പ്രശ്നങ്ങളും സി.എച്ച്.ആർ വിഷയവും ഇന്നും പരിഹരിക്കപ്പെടാതെ തുടരുകയാണ്. വിഴിഞ്ഞം തുറമുഖത്തെ ‘കടല്‍ക്കൊള്ള’ എന്ന് വിശേഷിപ്പിച്ചവർ ഇന്ന് അതിന്റെ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത് നാണക്കേടാണ്. അതുപോലെ ഗെയ്‌ല്‍ പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞവർ ഇന്ന് അത് വികസനമായി ഉയർത്തിക്കാട്ടുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ വെന്റിലേറ്ററിലാണെന്നും നെല്ല്-നാളികേര സംഭരണങ്ങള്‍ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് ദുരിതാശ്വാസ ഫണ്ട് വിവാദത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. രക്തസാക്ഷി ഫണ്ടുകള്‍ പോലും അടിച്ചുമാറ്റുന്ന സി.പി.എം ‘ശവംതീനികള്‍’ ആണെന്ന് അദ്ദേഹം പരിഹസിച്ചു. അഭിമന്യുവിന്റെ കൊലയാളികളായ എസ്.ഡി.പി.ഐയുമായി സി.പി.എം ഇപ്പോള്‍ ചങ്ങാത്തത്തിലാണ്. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോള്‍ വർഗീയ കാർഡ് ഇറക്കി കളിക്കുകയാണെന്നും, ഏപ്രില്‍ 9-ന് ജനങ്ങള്‍ ഇതിനെല്ലാം ശിക്ഷ വിധിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

