ഷിര്‍ദി: പ്രതിരോധ മേഖലയില്‍ ഇന്ത്യ 'ആത്മനിര്‍ഭര്‍' ലക്ഷ്യമിടുന്ന സാഹചര്യത്തില്‍, അടുത്ത 25 മുതല്‍ 30 വര്‍ഷത്തിനുള്ളില്‍ രാജ്യം ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായി മാറുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രതിരോധ വ്യവസായത്തില്‍ സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തം അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഷിര്‍ദിയില്‍ പുതിയ വെടിക്കോപ്പ് നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയെ, അടുത്ത 25-30 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരാക്കി മാറ്റുന്നതില്‍ നിന്ന് തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ലെന്ന് തന്റെ വിശ്വാസം ഇപ്പോള്‍ ദൃഢമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഉല്‍പ്പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും സ്വകാര്യ മേഖലയുടെ നൂതന ആശയങ്ങളും ഒത്തുചേരുമ്പോള്‍ രാജ്യം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രതിരോധ മേഖലയില്‍ വെറും നട്ടുകളും ബോള്‍ട്ടുകളും വിതരണം ചെയ്യുന്നവരല്ല സ്വകാര്യ മേഖല, മറിച്ച് അത്യാധുനിക ആയുധ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നവരാണ്. ഇന്ത്യയെ യുദ്ധോപകരണങ്ങളുടെയും ഓട്ടോമേഷന്റെയും കേന്ദ്രമാക്കി മാറ്റാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണം,' ലഖ്നൗവില്‍ നിന്നുള്ള ലോക്സഭാ എംപി കൂടിയായ രാജ്നാഥ് സിംഗ് പറഞ്ഞു.
സിപ്രി ആംസ് ട്രാന്‍സ്ഫര്‍ ഡാറ്റാബേസ് പ്രകാരം നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യം അമേരിക്കയാണ്. സിപ്രി റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ആഗോള ആയുധ കയറ്റുമതിയില്‍ 0.2 ശതമാനം വിഹിതം മാത്രമാണ് ഇന്ത്യയ്‌ക്കുള്ളത്. കൂടാതെ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോഴും ഇന്ത്യ. ഈ സാഹചര്യത്തിലാണ് വരും വര്‍ഷങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.

