Dailyhunt
അന്ത്യോദയ മുതല്‍ സ്വാശ്രയ ഭാരതം വരെ: സുതാര്യതയും ജനപങ്കാളിത്തവും ഈ ഭരണകൂടത്തിന്റെ മുഖമുദ്ര; ബിജെപി സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ ഒരു ദശകം

അന്ത്യോദയ മുതല്‍ സ്വാശ്രയ ഭാരതം വരെ: സുതാര്യതയും ജനപങ്കാളിത്തവും ഈ ഭരണകൂടത്തിന്റെ മുഖമുദ്ര; ബിജെപി സര്‍ക്കാരിന്റെ വികസനക്കുതിപ്പിന്റെ ഒരു ദശകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശാലമായ പശ്ചാത്തലത്തില്‍, ബിജെപിയുടെ ആദര്‍ശങ്ങളായ 'അന്ത്യോദയ', സുതാര്യമായ ഭരണം, 'രാജ്യം പ്രഥമം' എന്നിവ വെറും രാഷ്‌ട്രീയ മുദ്രാവാക്യങ്ങളല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്.

2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റും വിവിധ ബിജെപി സര്‍ക്കാരുകളും ഭരണശൈലിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുപരി അവ ഫലപ്രാപ്തിയിലെത്തിക്കുന്ന രീതി രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ മുന്നോട്ടുവെച്ച 'അന്ത്യോദയ' എന്ന സങ്കല്പം ഇന്ന് പ്രായോഗിക തലത്തില്‍ എത്തിയിരിക്കുന്നു. 'പ്രധാനമന്ത്രി ജന്‍ ധന്‍ യോജന' വഴി 2025-26 വര്‍ഷത്തോടെ 50 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. ഈ അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 2 ലക്ഷം കോടി രൂപ പിന്നിട്ടു. ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ ഇതുവരെ 35 ലക്ഷം കോടി രൂപയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. ഇത് അഴിമതി ഇല്ലാതാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിച്ചു.

2026-ഓടെ 10 കോടിയിലധികം എല്‍പിജി കണക്ഷനുകള്‍ നല്‍കി സ്ത്രീകളുടെ ആരോഗ്യം സംരക്ഷിച്ചു. 3 കോടിയിലധികം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 11 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച്‌ രാജ്യം വെളിയിട വിസര്‍ജന മുക്തമാക്കാന്‍ ഉള്ള പദ്ധതിയും നടപ്പിലാക്കി. കൂടാതെ പി.എം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 11 കോടിയിലധികം കര്‍ഷകര്‍ക്കായി പ്രതിവര്‍ഷം 6,000 രൂപ വീതം നല്‍കുന്നുണ്ട്. ഇതുവരെ 3 ട്രില്യണ്‍ രൂപയിലധികം ഈ പദ്ധതി വഴി വിതരണം ചെയ്തു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് (22 കോടി കാര്‍ഡുകള്‍), വിള ഇന്‍ഷുറന്‍സ് എന്നിവ കര്‍ഷകരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിന്‍ ലിംഗാനുപാതത്തിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും വലിയ പുരോഗതിയുണ്ടാക്കി. മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം സ്ത്രീകള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കി. ആരോഗ്യ മേഖലയില്‍ 'ആയുഷ്മാന്‍ ഭാരത്' പദ്ധതിയിലൂടെ 50 കോടിയിലധികം ആളുകള്‍ക്ക് 5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നുണ്ട്. രാജ്യത്തുടനീളം 1.5 ലക്ഷം ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ സ്ഥാപിച്ചു. യുപിഐ വഴി പ്രതിമാസം 1500 കോടിയിലധികം ഇടപാടുകള്‍ നടക്കുന്നു, ഇത് ഇന്ത്യയെ ലോകത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് ഹബ്ബാക്കി മാറ്റി. 'മേക്ക് ഇന്‍ ഇന്ത്യ' വഴി മൊബൈല്‍ നിര്‍മ്മാണത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ഇന്ത്യ ഇടംപിടിച്ചു.

35,000 കിലോമീറ്റര്‍ പാതകളുടെ നിര്‍മ്മാണം ലക്ഷ്യമിടുന്നു ഭാരത്മാല പദ്ധതിയാണ് അടുത്ത ലക്ഷ്യം. കൂടാതെ 2026-ഓടെ വന്ദേ ഭാരത് ട്രെയിനുകള്‍ 75 റൂട്ടുകളില്‍ സര്‍വീസ് നടത്തും. 14 കോടി ഗ്രാമീണ വീടുകളില്‍ കുടിവെള്ളം പൈപ്പ് വഴി എത്തിച്ചു. സുതാര്യതയും ജനപങ്കാളിത്തവുമാണ് ഈ ഭരണകൂടത്തിന്റെ മുഖമുദ്ര. സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ക്കപ്പുറം ഓരോ പൗരനെയും ശാക്തീകരിക്കുന്നതിനുള്ള ഉപകരണങ്ങളായി സര്‍ക്കാര്‍ പദ്ധതികള്‍ മാറിയിരിക്കുന്നു. അന്ത്യോദയ എന്ന ആശയത്തില്‍ അധിഷ്ഠിതമായ ഈ യാത്ര, ഇന്ത്യയെ ഒരു സ്വാശ്രയശക്തിയായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് മോദി സര്‍ക്കാര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV