Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം ഉയര്‍ത്തിയ സ്‌പെയിന് വമ്പന്‍ സമ്മാനത്തുകയാണ് ലഭിക്കുക. ടൂര്‍ണമെന്റിലെ ജേതാക്കളായ സ്പാനിഷ് ടീമിന് ഏകദേശം 482 കോടി രൂപ (55 മില്യണ്‍ ഡോളര്‍) ഫിഫ സമ്മാനമായി നല്‍കും.

ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ എക്സ്ട്രാ ടൈമില്‍ 1-0ന് കീഴടക്കിയാണ് സ്‌പെയിന്‍ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

റണ്ണറപ്പായ അര്‍ജന്റീനയ്‌ക്ക് 318 കോടി രൂപ (36 മില്യണ്‍ ഡോളര്‍) സമ്മാനമായി ലഭിക്കും. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പങ്കാളിത്ത തുകയായി ഏകദേശം 15 കോടി രൂപ വീതവും ഫിഫ അനുവദിച്ചിട്ടുണ്ട്. ലോകകപ്പിന്റെ സമ്മാനത്തുക മുന്‍ എഡിഷനെ അപേക്ഷിച്ച്‌ ഇത്തവണ വര്‍ധിപ്പിച്ചിരിക്കുകയാണ്. 2022 ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളായ അര്‍ജന്റീനയ്‌ക്ക് ലഭിച്ചത് ഏകദേശം 405 കോടി രൂപ ആയിരുന്നു.

ഇത്തവണ ട്രോഫിക്കും മെഡലുകള്‍ക്കും പുറമെ വിജയികളായ സ്പാനിഷ് താരങ്ങള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ചാമ്പ്യന്‍സ് മോതിരവും സമ്മാനിച്ചു. മോതിരത്തിന്റെ ഒരുവശത്ത് ലോകകപ്പ് ട്രോഫിയുടെ രൂപവും മറുവശത്ത് സ്‌പെയിന്‍ ടീമിന്റെ ഔദ്യോഗിക ലോഗോയുമാണ് പതിച്ചിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ജേതാക്കള്‍ക്ക് ഇത്തരമൊരു സ്മാരക മോതിരം നല്‍കിയത് ശ്രദ്ധേയമായ പുതുമയായാണ് വിലയിരുത്തപ്പെടുന്നത്.

മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനലില്‍ നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്റെ 106-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസ് നേടിയ ഗോളാണ് സ്‌പെയിന്റെ വിജയവും കിരീടവും ഉറപ്പാക്കിയത്. 2010ന് ശേഷം ആദ്യമായും ചരിത്രത്തില്‍ രണ്ടാം തവണയും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിയ സ്‌പെയിന്‍, കിരീടത്തിനൊപ്പം റെക്കോര്‍ഡ് സമ്മാനത്തുകയും സ്വന്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV