കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നു.
സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ തമ്പടിച്ച തൃണമൂല്‍ ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് നഗരത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാത്രി നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്താണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമായത്. വടക്കന്‍, കിഴക്കന്‍ കൊല്‍ക്കത്ത മേഖലകളിലെ ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സമീപം തൃണമൂല്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി ഒത്തുചേരുകയും ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിടുകയുമായിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായി വേട്ടയാടുകയാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് കൗണ്ടിംഗ് സെന്ററിലെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനും അട്ടിമറി നടത്താനുമാണെന്ന് ബിജെപി ആരോപിച്ചു. തൃണമൂല്‍ അക്രമങ്ങള്‍ തടയുന്നതിനായി കൗണ്ടിംഗ് സെന്ററുകള്‍ക്ക് പുറത്ത് കേന്ദ്ര സേനയെയും പോലീസിനെയും വന്‍തോതില്‍ വിന്യസിച്ചു. നിലവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പ്രകാരം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം നാലില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് കുറ്റകരമാണ്.
മെയ് 4-ന് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ അക്രമങ്ങള്‍ നടത്താന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ തൃണമൂല്‍ ശ്രമിക്കുമ്പോഴും, ശക്തമായ പ്രതിരോധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. വോട്ടെണ്ണല്‍ സുതാര്യമായി നടക്കുമെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ കര്‍ശന നിരീക്ഷണം തുടരുകയാണ്.

