ഹൈദരാബാദ്: ഭർത്താവ് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റില്‍. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിയായ പ്രശാന്താണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭാര്യ സന്ധ്യ, കാമുകൻ അനില്‍, സുഹൃത്ത് വെങ്കട സായി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് അടുത്തിടെയാണ് നാട്ടിലെത്തിയത്. സന്ധ്യയും അനിലും തമ്മിലുള്ള ബന്ധത്തിന് ഭർത്താവ് തടസ്സമായതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ജൂണ്‍ 29-ന് വെങ്കട സായി പ്രശാന്തിനെ വിളിച്ച് വരുത്ത് അമിതമായി മദ്യം കുടിപ്പിച്ചു. തുടർന്ന് കെട്ടിടത്തിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടതായും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രശാന്ത് മരിച്ചില്ല.
പരിക്കേറ്റ പ്രശാന്തിനെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലെത്തിച്ച ശേഷമാണ് കൊലപാതകത്തിന്റെ രണ്ടാംഘട്ടം നടപ്പാക്കിയതെന്ന് പോലീസ് പറഞ്ഞു.
കാമുകൻ അനിലിന്റെ നിർദ്ദേശ പ്രകാരം സന്ധ്യ, കാനുലയിലൂടെ ഹാർപിക് ടോയ്‌ലറ്റ് ക്ലീനറും അനസ്തീഷ്യ മരുന്നും പ്രശാന്തിന്റെ ശരീരത്തിലേക്ക് കുത്തിവച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടർന്ന് കട്ടിലില്‍ നിന്ന് താഴേക്ക് തള്ളിയതോടെയാണ് മരണം സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കൊലപാതകം, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

