മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരില്‍ 19 വയസ്സുകാരനായ യാസർ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറുന്നു. മരണത്തിന് തൊട്ടുമുൻപ് യുവാവ് ക്രൂരമായ മർദ്ദനത്തിന് ഇരയായതായും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടതായും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നതോടെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് വാഴക്കാട് പോലീസ്.
വെട്ടത്തൂർ കാഞ്ഞിരകുഴി ഉസ്മാന്റെ മകൻ യാസറിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണദിവസം പകല്‍ ഒരു മൊബൈല്‍ ഷോപ്പ് ഉടമ യാസറിനെ വിളിച്ചുകൊണ്ടുപോയി കടയില്‍ വെച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചു. മൊബൈല്‍ മോഷണം ആരോപിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അപമാനിക്കുകയും ചെയ്തതാണ് യുവാവിനെ മാനസികമായി തളർത്തിയതെന്ന് കുടുംബം ആരോപിക്കുന്നു.
സാമ്പത്തിക ഇടപാടുകളെ ചൊല്ലി എടവണ്ണപ്പാറയില്‍ വെച്ചുണ്ടായ തർക്കത്തിനിടെ യാസറിന്റെ ബുള്ളറ്റ് ബൈക്കും മൊബൈല്‍ ഫോണും ചിലർ തട്ടിയെടുത്തിരുന്നു. പ്രിയപ്പെട്ട ബൈക്കും ഫോണും നഷ്ടപ്പെട്ടതിലുള്ള സങ്കടം യാസർ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. 'ജീവിതം അവസാനിപ്പിക്കുകയാണ്' എന്ന് സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ച ശേഷമാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.
കുടുംബത്തിന്റെ പരാതിയെത്തുടർന്ന് എടവണ്ണപ്പാറയിലെ വിവാദമായ മൊബൈല്‍ ഷോപ്പ് പോലീസ് അടപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

