തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐപി ബിനു അറസ്റ്റില്‍.
സിപിഎം പാളയം ലോക്കല്‍ സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗണ്‍സിലറുമായ ഐ.പി ബിനു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം അറസ്റ്റ് ഭയന്ന് മുങ്ങി നടക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ബിനുവിനെ പോലീസ് പിടികൂടിയതെന്നാണ് വിവരം. എന്നാല്‍ തന്നെ പിടിച്ചതല്ല താൻ പോലീസില്‍ പിടികൊടുക്കുകയായിരുന്നുവെന്നാണ് ബിനു ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥർ നോക്കിനില്‍ക്കെ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം രാത്രിയോടെയാണ് ഐ.പി ബിനു അടക്കമുള്ളവർ ഒളിവില്‍ പോയത്. പിന്നാലെ പോലീസ് ഇയാള്‍ക്കായി നഗരത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ തമ്പാനൂരിലെ ഒരു ഹോട്ടലിലുണ്ടെന്ന് വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

