Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്തോ-പസഫിക് സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ-യുഎസ് ചര്‍ച്ച; പ്രതിരോധ സെക്രട്ടറി സിംഗപ്പൂരില്‍ യുഎസ് കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

ഇന്തോ-പസഫിക് സുരക്ഷ ശക്തമാക്കാന്‍ ഇന്ത്യ-യുഎസ് ചര്‍ച്ച; പ്രതിരോധ സെക്രട്ടറി സിംഗപ്പൂരില്‍ യുഎസ് കമാന്‍ഡറുമായി കൂടിക്കാഴ്ച നടത്തി

സിംഗപ്പൂര്‍: ആഗോള തന്ത്രപ്രധാന മേഖലയായ ഇന്തോ-പസഫിക്കിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനും ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നു.

സിംഗപ്പൂരില്‍ നടക്കുന്ന പ്രമുഖ അന്താരാഷ്‌ട്ര പ്രതിരോധ ഉച്ചകോടിയായ 'ഷാംഗ്രി-ലാ ഡയലോഗ് 2026'ന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ്, യുഎസ് ഇന്തോ-പസഫിക് കമാന്‍ഡ് മേധാവി അഡ്മിറല്‍ സാമുവല്‍ ജെ. പാപ്പാരോയുമായി കൂടിക്കാഴ്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ദൃഢമാക്കുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ പുതിയ സുരക്ഷാ വെല്ലുവിളികളെ ഒന്നിച്ച്‌ നേരിടുന്നതിനെക്കുറിച്ചുമാണ് ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിച്ചതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ഔദ്യോഗികമായി അറിയിച്ചു. ആഗോള തന്ത്രപ്രധാന മത്സരങ്ങളുടെ പ്രധാന വേദിയായി ഇന്തോ-പസഫിക് മാറിയിരിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത കൂടിക്കാഴ്ചയില്‍ വീണ്ടും അടിവരയിട്ടു.

ലോകത്തെ ആകെ സമുദ്ര വ്യാപാരത്തിന്റെ 60 ശതമാനവും കടന്നുപോകുന്നത് ഇന്തോ-പസഫിക് മേഖലയിലൂടെയാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ ആഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. ഇത് വാഷിംഗ്ടണിന് ഈ മേഖലയിലുള്ള താല്പര്യം വ്യക്തമാക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിന്റെ സുരക്ഷാ സമവാക്യങ്ങളുടെ കേന്ദ്രബിന്ദുവാണ് ഇന്തോ-പസഫിക് പ്രദേശം. പടിഞ്ഞാറ് അറബിക്കടലും, തെക്ക് ഇന്ത്യന്‍ മഹാസമുദ്രവും, കിഴക്ക് ബംഗാള്‍ ഉള്‍ക്കടലും ചേരുന്ന മൂന്ന് വശങ്ങളുള്ള സമുദ്ര അതിര്‍ത്തികള്‍ക്ക് പുറമെ, മലാക്ക കടലിടുക്ക് മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് വരെ നീളുന്ന വിശാലമായ തന്ത്രപ്രധാന താല്പര്യങ്ങള്‍ ഇന്ത്യയ്‌ക്ക് ഈ മേഖലയിലുണ്ട്.

ന്യൂഡല്‍ഹിയില്‍ വെച്ച്‌ നടന്ന 'ക്വാഡ്' വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ ഈ സിംഗപ്പൂര്‍ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത ആ യോഗത്തില്‍, ഫിജിയില്‍ ഒരു പുതിയ തുറമുഖം നിര്‍മ്മിച്ചുകൊണ്ട് ക്വാഡ് കൂട്ടായ്മയുടെ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, പ്രധാന കപ്പല്‍ ചാലുകളിലെ തത്സമയ വിവരങ്ങള്‍ പങ്കിടുന്നതിനായി 'ഇന്തോ-പസഫിക് മാരിടൈം സര്‍വൈലന്‍സ് കോപ്പറേഷന്‍ ഇനിഷ്യേറ്റീവിനും' ക്വാഡ് തുടക്കം കുറിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍ ഉച്ചകോടിയുടെ ഭാഗമായി യുഎസ് കമാന്‍ഡര്‍ക്ക് പുറമെ മറ്റ് ലോകനേതാക്കളുമായും രാജേഷ് കുമാര്‍ സിംഗ് ചര്‍ച്ചകള്‍ നടത്തി. നാറ്റോ മിലിട്ടറി കമ്മിറ്റി മേധാവി അഡ്മിറല്‍ ഗ്യൂസെപ്പെ കാവോ ഡ്രാഗണ്‍, കാനഡയുടെ സീനിയര്‍ അസോസിയേറ്റ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി കെല്‍വിന്‍ ബ്രോസ്സോ, സെയ്‌ഷെല്‍സ് പ്രതിരോധ സേനാ മേധാവി മേജര്‍ ജനറല്‍ മൈക്കല്‍ റോസെറ്റ് എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. പ്രതിരോധ പങ്കാളിത്തവും സുരക്ഷാ വെല്ലുവിളികളുമായിരുന്നു ഈ ചര്‍ച്ചകളിലെയും പ്രധാന വിഷയങ്ങള്‍.

കൂടാതെ, പ്രമുഖ തിങ്ക് ടാങ്കുകളുടെയും അക്കാദമിക് വിദഗ്ധരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ അദ്ദേഹം പങ്കുവെച്ചു. സിംഗപ്പൂരുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച സിംഗപ്പൂര്‍ പ്രതിരോധ സ്ഥിര സെക്രട്ടറി ജോസഫ് ലിയോങ്ങുമായി ചേര്‍ന്ന് 16-ാമത് 'ഡിഫന്‍സ് പോളിസി ഡയലോഗിന്' രാജേഷ് കുമാര്‍ സിംഗ് സഹ-അധ്യക്ഷത വഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് അന്താരാഷ്‌ട്ര ശക്തികളുമായുള്ള ഇന്ത്യയുടെ നിര്‍ണ്ണായക കൂടിക്കാഴ്ചകള്‍ നടന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV