വാഷിങ്ടണ്‍: ഇറാനെതിരെ കനത്ത ഭീഷണിയുമായി ട്രംപ്. ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്.
'ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന്' തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച ഭീഷണികുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് മിക്കവാറും നടക്കുമെന്നാണ് ട്രംപ് പറയുന്നത്. ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണിതെന്നും ട്രംപ് ഭീഷണി മുഴക്കുന്നു.
'ഒരു നാഗരികതയത്രയും ഇന്ന് രാത്രി സമ്ബൂർണമായും നശിച്ചുപോകും; ഒരിക്കലും തിരിച്ചുവരാൻ സാധിക്കാതെ. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് സംഭവിക്കാൻ സാധ്യതയുണ്ട്. എങ്കിലും, ഇപ്പോള്‍ ഞങ്ങള്‍ പൂർണ്ണവും തികഞ്ഞതുമായ ഭരണമാറ്റത്തിലൂടെ കടന്നുപോയിരിക്കുന്നു. വ്യത്യസ്തരും ബുദ്ധിശാലികളും കുറഞ്ഞ തീവ്രവാദ ചിന്താഗതിക്കാരും വിജയിക്കുന്നിടത്ത്, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം. ആർക്കറിയാം! ലോകത്തിന്റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി ഞങ്ങളെ തേടിയെത്തും. 47 വർഷത്തെ അതിക്രമം, അഴിമതി, മരണം എന്നിവയ്‌ക്ക് അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'. ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രെമ്ബിന്റെ ഈ പുതിയ പ്രസ്താവന വലിയ അന്താരാഷ്‌ട്ര ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനില്‍ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നും ട്രംപ് സൂചന നല്‍കുന്നു.
ഫെബ്രുവരി 28 നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത വ്യോമാക്രമണം തുടങ്ങിയത്. ആറാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഇറാനില്‍ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടു. അമേരിക്ക, ഇസ്രായേല്‍, ഇറാൻ എന്നീ രാജ്യങ്ങളെ യുദ്ധം നേരിട്ട് ബാധിക്കുമ്ബോള്‍ ഗള്‍ഫ് രാജ്യങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. സമാധാന ചർച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കാനും അമേരിക്ക ഇറാന് സമയപരിധി നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 8 മണി വരെയാണ് സമയപരിധി എന്ന് ട്രംപ് പറഞ്ഞു.

