കണ്ണൂർ: പാനൂർ പാത്തിപാലത്ത് ആർഎസ്‌എസ് പ്രവർത്തകരായ സഹോദരങ്ങളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 16 വർഷം തടവും 82,500 രൂപ വീതം പിഴയും വിധിച്ച് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി.
പ്രതികളായ ദിബിൻ, ഷെറിൻ, നിഖില്‍, ഷാജിത്ത്, സൂരജ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ച് വർഷം തടവ് അനുഭവിച്ചാല്‍ മതിയാകും.
2018 ഫെബ്രുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാനൂർ പാത്തിപാലത്തെ ആർഎസ്‌എസ് പ്രവർത്തകരായ റിജില്‍, റിജേഷ് എന്നീ സഹോദരങ്ങളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നതാണ് കേസ്. ആക്രമണത്തില്‍ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സിപിഎം പ്രവർത്തകരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ദീർഘനാളത്തെ വിചാരണയ്‌ക്ക് ശേഷമാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.

