കൊല്‍ക്കൊത്ത : ബംഗാളിലെ ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മമത ബാനർജിയെ കൈവിട്ടു. 80 ടിഎംസി എംഎല്‍എമാരില്‍ 58 പേരും വിമത പക്ഷത്ത് ചേക്കേറി.
ഇതോടെ മമത ക്യാമ്പ് പൂർണ്ണമായി ഒറ്റപ്പെടുന്നു.
ഇതേ തുടർന്ന് മമത ബാനർജി ബംഗാളിലെ എല്ലാ പാർട്ടി കമ്മിറ്റികളും പോഷക സംഘടനകളും അടിയന്തരമായി പിരിച്ചുവിട്ടു . മമതവിരുദ്ധപക്ഷം ഋതബ്രത ബാനർജിയെ തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി തീരുമാനിച്ചു. 80 -ല്‍ 58 പേർ ഋതബ്രതയെ പിന്തുണച്ചു
'ശ്രദ്ധാപൂർവ്വമായ പരിഗണനയ്‌ക്ക് ശേഷം, പശ്ചിമ ബംഗാളിലെ അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും അതുപോലെ തന്നെ അതിന്റെ എല്ലാ സംഘടനകളും ഉടനടി പ്രാബല്യത്തില്‍ പിരിച്ചുവിടാൻ തീരുമാനിച്ചു,' ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം അവരുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍ പ്രഖ്യാപിച്ചു.
തൃണമൂല്‍ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട 58 എംഎല്‍എ മാർ ഔദ്യോഗിക ലൈൻ ലംഘിച്ച്, ഋതബ്രത ബാനർജിയെബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിന് ഒരു മണിക്കൂറിനുള്ളില്‍ പിരിച്ചു വിടല്‍ തീരുമാനം വന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും തിങ്കളാഴ്ച ടിഎംസി പുറത്താക്കിയിരുന്നു. ഋതബ്രതബാനർജി തൃണമൂലിന്റെ ട്രേഡ് യൂണിയൻ വിഭാഗത്തിന്റെ തലവനായിരുന്നു.
5 വർഷം സംസ്ഥാനം ഭരിച്ച തൃണമൂല്‍, അധികാരത്തില്‍ നിന്ന് പുറത്തായി ഒരു മാസത്തിന് ശേഷം അതിവേഗം തകരുകയാണ്.പാർട്ടി നേതാക്കളില്‍ പലരും പ്രധാന ആഭ്യന്തര യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്, അതേസമയം ജില്ലാ പരിഷത്തുകള്‍, മുനിസിപ്പല്‍ കോർപ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പല ജനപ്രതിനിധികളും കൂട്ടത്തോടെ രാജിവയ്‌ക്കുകയോ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

