കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലൻസിനുള്ളില്‍ വിഷം കഴിച്ച് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് ചൊവ്വാഴ്ച രാവിലെ ആറരയോടെ ജീവനൊടുക്കാൻ ശ്രമിച്ചത്.
സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ആംബുലൻസില്‍ നിന്ന് ദമ്പതികള്‍ തയ്യാറാക്കിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും ഒരു വീഡിയോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിനുവിന്റെ മുൻ സുഹൃത്ത് നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് കുറിപ്പിലുള്ളത്.
സുഹൃത്തിന്റെ ബന്ധുവായ ആലുവയിലെ ഒരു ജഡ്ജിയും ചില പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നിരന്തരം പീഡിപ്പിക്കുന്നുവെന്നും സത്യാവസ്ഥ വ്യക്തമാക്കിയിട്ടും നീതി ലഭിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

