Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ (റോളണ്ട് ഗാരോസ് 2026) ടെന്നീസില്‍ വന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ആര്യന സബാലങ്കയെ അവിശ്വസനീയമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തി റഷ്യയുടെ യുവതാരം ഡയാന ഷ്‌നൈഡര്‍ തന്റെ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ പ്രവേശിച്ചു.

സ്‌കോര്‍: 3-6, 7-5, 6-0.

ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ശേഷമാണ് ഷ്‌നൈഡര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. ഒന്നാം സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റില്‍ 3-5 എന്ന നിലയില്‍ സബാലങ്ക വിജയത്തിന് രണ്ട് പോയിന്റുകള്‍ മാത്രം അകലെ നില്‍ക്കുകയും ചെയ്തപ്പോഴായിരുന്നു റഷ്യന്‍ താരത്തിന്റെ അവിശ്വസനീയമായ കുതിപ്പ്. സബാലങ്കയുടെ സര്‍വ് തുടര്‍ച്ചയായി ആറ് തവണ ബ്രേക്ക് ചെയ്തുകൊണ്ട് ഷ്‌നൈഡര്‍ മത്സരം പൂര്‍ണ്ണമായി തന്റെ കൈപ്പിടിയിലൊതുക്കി.

ടൂര്‍ണമെന്റിലുടനീളം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ക്വാര്‍ട്ടറിലെത്തിയ സബാലങ്കയുടെ ആധിപത്യത്തിനാണ് ഷ്‌നൈഡര്‍ കോര്‍ട്ട് ഫിലിപ്പ്-ചാട്രിയറില്‍ അന്ത്യം കുറിച്ചത്. തന്റെ കരിയറില്‍ ആദ്യമായാണ് ഷ്‌നൈഡര്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തുന്നത്. നാലാം റൗണ്ടില്‍ മുന്‍ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ മാഡിസണ്‍ കീസിനെ വീഴ്‌ത്തിയ ഷ്‌നൈഡറുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്.

'സത്യം പറഞ്ഞാല്‍ എനിക്ക് വാക്കുകളില്ല, ഞാന്‍ അത്രയധികം സന്തോഷവതിയാണ്. ശക്തമായ കാറ്റുള്ള അന്തരീക്ഷം കളി കടുപ്പമാക്കിയിരുന്നു. ആദ്യമായാണ് ഞാന്‍ ആര്യനയ്‌ക്കെതിരെ കളിക്കുന്നത്, അതുകൊണ്ട് തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ആദ്യ സെറ്റില്‍ അവരുടെ ഗെയിമിനോടും കോര്‍ട്ടിലെ കാറ്റിനോടും പൊരുത്തപ്പെടാനാണ് ഞാന്‍ ശ്രമിച്ചത്. സ്‌കോറിനെക്കുറിച്ച്‌ ചിന്തിക്കാതെ ഓരോ പോയിന്റിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മുന്നിലുള്ളത് ലോക ഒന്നാം നമ്പര്‍ താരമാണെന്ന് ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. അവസാന നിമിഷം വരെ ഓരോ പന്തിനായും ഞാന്‍ പോരാടി.'

മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും സബാലങ്കയ്‌ക്കായിരുന്നു മേധാവിത്വം. ഒന്നാം സെറ്റ് നേടിയ സബാലങ്ക രണ്ടാം സെറ്റിലും 4-1 ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ പതറാതെ കളിച്ച ഷ്‌നൈഡര്‍ പതുക്കെ കളിയിലേക്ക് തിരിച്ചുവന്നു. ഒരു ഗെയിമില്‍ നാല് ബ്രേക്ക് പോയിന്റുകള്‍ നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് കൈവിടാതെ കളിച്ച്‌ സെറ്റ് 5-5 എന്ന നിലയിലാക്കി.

രണ്ടാം സെറ്റിലെ അവസാന ആറ് ഗെയിമുകളില്‍ അഞ്ചും നേടി സെറ്റ് 7-5 ന് ഷ്‌നൈഡര്‍ സ്വന്തമാക്കിയതോടെ സബാലങ്ക സമ്മര്‍ദ്ദത്തിലായി. മൂന്നാം സെറ്റില്‍ കളി പൂര്‍ണ്ണമായും റഷ്യന്‍ താരത്തിന്റെ നിയന്ത്രണത്തിലായി. തുടക്കത്തില്‍ തന്നെ സര്‍വ് ബ്രേക്ക് ചെയ്ത ഷ്‌നൈഡര്‍ക്ക് മുന്നില്‍ സബാലങ്കയ്‌ക്ക് മറുപടിയില്ലായിരുന്നു. ഒടുവില്‍ മൂന്നാം സെറ്റ് 6-0 ന് തൂത്തുവാരി ഷ്‌നൈഡര്‍ ചരിത്ര വിജയം പൂര്‍ത്തിയാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV