മലപ്പുറം: ഫുട്ബോള്‍ ടൂർണമെന്റുകളുടെ മാനേജർ എന്ന പേരില്‍ ബന്ധം സ്ഥാപിച്ച് പോത്തുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍.
ചങ്ങരംകുളം ചിറമംഗലം സ്വദേശി റഹാനസിനെയാണ് നാട്ടുകാർ തന്ത്രപൂർവ്വം ഒരുക്കിയ കെണിയിലൂടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
കുറ്റിപ്പുറം മേഖലയില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ അഞ്ച് പോത്തുകളെ മോഷ്ടിച്ചതിന് പിന്നില്‍ ഇയാളാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഫുട്ബോള്‍ ടൂർണമെന്റുകളും മറ്റ് കായിക പരിപാടികളും സംഘടിപ്പിക്കുന്ന മാനേജർ എന്ന നിലയില്‍ പരിചിതനായിരുന്ന ഇയാള്‍, ആ ബന്ധങ്ങള്‍ മറയാക്കി വിവിധ പ്രദേശങ്ങളിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് വിവരം.
തുടർച്ചയായി പോത്തുകളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് ഫുട്ബോള്‍ ടൂർണമെന്റിന്റെ അഡ്വാൻസ് തുക നല്‍കാമെന്ന് പറഞ്ഞ് ഫോണിലൂടെ എടപ്പാളിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്.
പട്ടാമ്പി, ചങ്ങരംകുളം, ചാവക്കാട്, തൃശൂർ എന്നിവിടങ്ങളിലും സമാന രീതിയില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. മറ്റ് മോഷണ കേസുകളുമായി ബന്ധമുണ്ടോയെന്നും ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളുണ്ടോയെന്നും പരിശോധിക്കുകയാണ്.

