Dailyhunt
പുകയൊഴിഞ്ഞ അടുക്കളകള്‍, പച്ചപ്പണിഞ്ഞ തെരുവുകള്‍; ബെല ഗ്രാമത്തെ 'നെറ്റ് സീറോ'യിലെത്തിച്ച ഈ സര്‍പഞ്ച് താരം; ശാരദ ഗായ്ധാനെ എന്ന പെണ്‍കരുത്ത്

പുകയൊഴിഞ്ഞ അടുക്കളകള്‍, പച്ചപ്പണിഞ്ഞ തെരുവുകള്‍; ബെല ഗ്രാമത്തെ 'നെറ്റ് സീറോ'യിലെത്തിച്ച ഈ സര്‍പഞ്ച് താരം; ശാരദ ഗായ്ധാനെ എന്ന പെണ്‍കരുത്ത്

ണ്ഡാര (മഹാരാഷ്‌ട്ര): അടുക്കളയിലെ കരിപുരണ്ട പുകയില്‍ ശ്വാസംമുട്ടുന്ന സ്ത്രീകള്‍, വെള്ളമൊഴിച്ചാലും പഴയതുപോലെ വിളയാത്ത കൃഷിയിടങ്ങള്‍, നിത്യേനയെന്നോണം അനുഭവപ്പെടുന്ന തലവേദനകള്‍….ബെല ഗ്രാമത്തിലെ സ്ത്രീകള്‍ ശാരദ ഗായ്ധാനെയുടെ അടുത്തെത്തി പറഞ്ഞത് തങ്ങളുടെ ദൈനംദിന കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു.

എന്നാല്‍, ഈ ചെറിയ പരാതികള്‍ക്ക് പിന്നില്‍ കാലാവസ്ഥാ വ്യതിയാനമെന്ന വലിയ വിപത്തുണ്ടെന്ന് തിരിച്ചറിഞ്ഞടത്താണ് ശാരദ എന്ന ഭരണാധികാരി വേറിട്ടുനിന്നത്.

തുടര്‍ച്ചയായി രണ്ടാം തവണയും ബെലയുടെ സര്‍പഞ്ചായി തിരഞ്ഞെടുക്കപ്പെട്ട ശാരദ ഗായ്ധാനെ, തന്റെ ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ ഗ്രാമം' എന്ന ഖ്യാതിയിലേക്ക് നയിച്ചത് തികച്ചും ലളിതവും എന്നാല്‍ ദൃഢവുമായ ചുവടുവെപ്പുകളിലൂടെയാണ്. വെറുമൊരു വൃക്ഷത്തൈ നടീല്‍ പദ്ധതിയല്ല ബെലയില്‍ നടന്നത്. മരങ്ങളെ ഗ്രാമത്തിലെ ജീവിതത്തിന്റെ ഭാഗമാക്കി അവര്‍ മാറ്റി. വിവാഹങ്ങള്‍, ഉത്സവങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നടുന്നത് ഒരു ശീലമായി. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഗ്രാമത്തിന്റെ ഭൂപ്രകൃതി തന്നെ മാറി. പച്ചപ്പ് നിറഞ്ഞതോടെ ഗ്രാമം തണുത്തു, ഒപ്പം പരിസ്ഥിതിയും.

പുകയുന്ന അടുപ്പുകള്‍ (ചുല്‍ഹകള്‍) ഗ്രാമത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നത് കണ്ട ശാരദ, ഗ്രാമത്തെ എല്‍പിജി കണക്ഷനുകളിലേക്കും സൗരോര്‍ജ്ജ അടുപ്പുകളിലേക്കും നയിച്ചു. പതുക്കെ വീടുകളുടെയും അംഗന്‍വാടികളുടെയും പഞ്ചായത്ത് ഓഫീസിന്റെയും മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ നിരന്നു. പുകയൊഴിഞ്ഞ അടുക്കളകള്‍ ഗ്രാമത്തിലെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ അനായാസമാക്കി. മാലിന്യ സംസ്‌കരണമായിരുന്നു അടുത്ത ലക്ഷ്യം. ഓരോ വീട്ടിലും മാലിന്യങ്ങള്‍ തരംതിരിക്കാന്‍ ശീലിച്ചു. ഏക ഉപയോഗ പ്ലാസ്റ്റിക്കുകള്‍ക്ക് ഗ്രാമത്തില്‍ വിലക്കേര്‍പ്പെടുത്തി. 'മാലിന്യത്തെ ശരിയായി വീക്ഷിച്ചാല്‍ അതിനെ സമ്പത്താക്കി മാറ്റാം' എന്ന ശാരദയുടെ കാഴ്ചപ്പാട് ഗ്രാമം ഏറ്റെടുത്തു.

2026 ഫെബ്രുവരി 19-ന് നടന്ന 'മുംബൈ ക്ലൈമറ്റ് വീക്കില്‍' ബെല ഗ്രാമത്തിന്റെ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. റിപ്പോര്‍ട്ടുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല 'നെറ്റ് സീറോ' എന്ന് ബെല തെളിയിച്ചു. മരങ്ങളുടെ തണലിലും, പുകയില്ലാത്ത അടുക്കളകളിലും, മാലിന്യമില്ലാത്ത തെരുവുകളിലുമാണ് ബെലയിലെ 'നെറ്റ് സീറോ' ദൃശ്യമാകുന്നത്.

ഈ നിശബ്ദ വിപ്ലവത്തിന് അംഗീകാരമായി 2024-ലെ ദേശീയ പഞ്ചായത്ത് പുരസ്‌കാരം ഈ ഗ്രാമത്തെ തേടിയെത്തി. വലിയ സാങ്കേതിക പദങ്ങളോ പുറത്തുനിന്നുള്ള വമ്പന്‍ സഹായങ്ങളോ കാത്തുനില്‍ക്കാതെ, ഉള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ എങ്ങനെ ഒരു ജനതയ്‌ക്ക് ഭൂമിയെ സംരക്ഷിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ബെല ഗ്രാമവും ശാരദ ഗായ്ധാനെയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV