ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സിദ്ധരാമയ്യ രാജ്യസഭയിലേക്ക് പോകാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിർദേശം നിരസിച്ചു .
രാജ്യസഭയിലേക്ക് പോകുന്നതിന് പകരം ഒരു എംഎല്‍എ ആയി കർണാടക രാഷ്‌ട്രീയത്തില്‍ തന്നെ തുടരാനാണ് താത്പര്യമെ ന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്
'കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡികെഎസിനെ (ഡി.കെ ശിവകുമാർ) അടുത്ത മുഖ്യമന്ത്രിയായി നിർദേശിച്ചു. ഞാൻ അതിന് സമ്മതിച്ചു', വ്യാഴാഴ്ച സ്വന്തം വസതിയില്‍ സിദ്ധരാമയ്യ പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്ന അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇതാണ് സിദ്ധരാമയ്യ നിരസിച്ചത്. അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറിനെ നിയമിക്കുന്നതില്‍ തനിക്ക് സമ്മതമാണെന്നും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
വ്യാഴാഴ്ച ലോക്ഭവനിലെത്തിയാണ് സിദ്ധരാമയ്യ ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലായതിനാല്‍ അദ്ദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും.
സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും എന്നാണ് റിപ്പോർട്ട്.

