Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശീതകാല വിമാന വൈകലിന് പരിഹാരം; രാജ്യത്തെ ആദ്യ അത്യാധുനിക 'സ്‌കൈകാസ്റ്റ് സംവിധാനം' ഡല്‍ഹി വിമാനത്താവളത്തില്‍ സജ്ജമായി

ശീതകാല വിമാന വൈകലിന് പരിഹാരം; രാജ്യത്തെ ആദ്യ അത്യാധുനിക 'സ്‌കൈകാസ്റ്റ് സംവിധാനം' ഡല്‍ഹി വിമാനത്താവളത്തില്‍ സജ്ജമായി

ന്യൂഡല്‍ഹി: ശീതകാലത്ത് മൂടല്‍മഞ്ഞ് കാരണം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും ഇനി ശാശ്വത പരിഹാരമാകുന്നു.

ഏവിയേഷന്‍ കാലാവസ്ഥാ പ്രവചന രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ സംയോജിത 'സ്‌കൈകാസ്റ്റ് സിസ്റ്റം' ഡല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂടല്‍മഞ്ഞ്, കാറ്റിന്റെ ദിശാവ്യതിയാനം, അന്തരീക്ഷ വില്ലുവിളികള്‍ എന്നിവ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് തത്സമയ മുന്നറിയിപ്പുകള്‍ നല്‍കാന്‍ ശേഷിയുള്ളതാണ് ഈ അത്യാധുനിക അന്തരീക്ഷ നിരീക്ഷണ പ്ലാറ്റ്ഫോം.

ശാസ്ത്രജ്ഞരുടെ 11 വര്‍ഷത്തെ കഠിനശ്രമത്തിനൊടുവിലാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. ഇതോടെ, ഇത്തരമൊരു അത്യാധുനിക സംവിധാനമുള്ള ലോകത്തിലെ 19-ാമത്തെ രാജ്യമായി ഇന്ത്യ മാറി. നിലവില്‍ ലോകമെമ്പാടുമുള്ള 18 പ്രമുഖ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലും മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക-ഭൗമശാസ്ത്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ജിതേന്ദ്ര സിംഗ് ഡല്‍ഹി വിമാനത്താവളത്തില്‍ ഈ പുതിയ സംവിധാനം ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മിഷന്‍ മൗസം' പദ്ധതിക്ക് കീഴിലാണ് സ്‌കൈകാസ്റ്റ് സിസ്റ്റം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഉത്തരേന്ത്യയിലെ ശീതകാല വ്യോമയാന മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കനത്ത മൂടല്‍മഞ്ഞിനെ പ്രതിരോധിക്കാന്‍ ഇത് നിര്‍ണ്ണായക പങ്കുവഹിക്കും. ഏകദേശം മൂന്ന് മണിക്കൂര്‍ മുന്‍പ് തന്നെ പൈലറ്റുമാര്‍ക്കും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കും കൃത്യമായ കാലാവസ്ഥാ വിവരങ്ങള്‍ നല്‍കാന്‍ ഈ സംവിധാനത്തിന് കഴിയും.

വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനും പറന്നുയരാനും അനുയോജ്യമായ സമയം കൃത്യമായി തീരുമാനിക്കാന്‍ ഇത് പൈലറ്റുമാരെ സഹായിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യോമയാന വികസന കാഴ്ചപ്പാടുകളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് വ്യക്തമാക്കിയ മന്ത്രി, 'ഹവായ് ചപ്പലില്‍' നിന്ന് 'ഹവായ് ജഹാസിലേക്ക്' ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. വിവിധ അത്യാധുനിക അന്തരീക്ഷ സാങ്കേതിക വിദ്യകളെ ഒരൊറ്റ ശൃംഖലയിലേക്ക് കോര്‍ത്തിണക്കിയാണ് സ്‌കൈകാസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

വിമാനത്താവളത്തിന് ചുറ്റുമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ഇത് നിരന്തരം നിരീക്ഷിക്കും. റഡാര്‍ വിന്‍ഡ് പ്രൊഫൈലര്‍, മൈക്രോവേവ് പ്രൊഫൈലിംഗ് റേഡിയോമീറ്റര്‍, സോഡാര്‍, ഗ്രൗണ്ട് ബേസ്ഡ് ഫോഗ് എയറോസോള്‍ സ്‌പെക്‌ട്രോമീറ്റര്‍, ലൈഡാര്‍ അധിഷ്ഠിത സീലോമീറ്റര്‍, ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനുകള്‍ എന്നിവ ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. അന്തരീക്ഷത്തില്‍ മൂന്ന് കിലോമീറ്റര്‍ ഉയരം വരെയുള്ള വായുവിന്റെ വേഗത, ദിശ, വ്യതിയാനങ്ങള്‍ എന്നിവ ഈ റഡാര്‍ സംവിധാനം അളക്കും.

കൂടാതെ 10 കിലോമീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷ അസ്ഥിരതകള്‍ വരെ തത്സമയം നിരീക്ഷിക്കാന്‍ ഇതിന് സാധിക്കും. ഡല്‍ഹിയിലെ കനത്ത മലിനീകരണ കണികകള്‍ മൂടല്‍മഞ്ഞില്‍ കലര്‍ന്ന് കാഴ്ചപരിധി കുറയ്‌ക്കുന്നത് പഠിക്കാന്‍ പ്രത്യേക സ്‌പെക്‌ട്രോമീറ്റര്‍ സഹായിക്കും. ഓരോ അഞ്ച് മിനിറ്റിലും ഈ സംവിധാനം വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. അന്താരാഷ്‌ട്ര വ്യോമയാന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഇതിന്റെ പ്രവചനങ്ങള്‍ തയ്യാറാക്കുന്നത്. കാലാവസ്ഥാ വിദഗ്ധര്‍ക്കായി 'വിസ്‌എയര്‍' എന്ന പ്രത്യേക സോഫ്റ്റ്വെയറും ഇതിലുണ്ട്.

2015-ല്‍ ഐ.ഐ.ടി.എമ്മും (ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പും (ഡല്‍ഹി വിമാനത്താവളത്തില്‍ ആരംഭിച്ച 'വിന്റര്‍ ഫോഗ് എക്‌സ്പിരിമെന്റ്' എന്ന സംയുക്ത ഗവേഷണത്തില്‍ നിന്നാണ് സ്‌കൈകാസ്റ്റിന്റെ ശാസ്ത്രീയ അടിത്തറ രൂപപ്പെടുന്നത്. മൂടല്‍മഞ്ഞിന്റെ രൂപീകരണത്തെക്കുറിച്ചുള്ള വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളാണ് ഈ വലിയ വിജയത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രവിചന്ദ്രന്‍ വ്യക്തമാക്കിയത് പ്രകാരം, മിഷന്‍ മൗസത്തിന്റെ കീഴില്‍ ഡോപ്ലര്‍ വെതര്‍ റഡാറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയാണ്.

ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പ്രവചനങ്ങള്‍ക്കും ദുരന്ത നിവാരണത്തിനും ഈ ഡാറ്റ ഉപയോഗിക്കാനാകും. ഈ നേട്ടത്തോടെ ലോകത്തെ മുന്‍നിര വിമാനത്താവളങ്ങളായ ലണ്ടനിലെ ഹീത്രൂ, ഹോങ്കോങ്, സിംഗപ്പൂരിലെ ചാംഗി, ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ എന്നിവയ്‌ക്കൊപ്പം ഡല്‍ഹി വിമാനത്താവളവും ഇടംപിടിച്ചു. അതിവേഗം മാറുന്ന കാലാവസ്ഥയില്‍ കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ ഇത് ഗ്രൗണ്ട് ടീമിനെ സഹായിക്കുമെന്ന് ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് സി.ഇ.ഒ വിദേഹ് കുമാര്‍ ജയ്പുരിയാര്‍ പറഞ്ഞു.

അടുത്ത സ്‌കൈകാസ്റ്റ് സംവിധാനം ഉത്തര്‍പ്രദേശിലെ ജേവാര്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്നും തുടര്‍ന്ന് രാജ്യത്തെ മറ്റ് പ്രധാന വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV