അയോദ്ധ്യ: നൂറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനും പോരാട്ടങ്ങള്‍ക്കുമൊടുവില്‍ അയോദ്ധ്യയില്‍ കൈവന്നത് ഭാരതീയ യുവത്വത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിജയമാണെന്ന് സാധ്വി ഋതംഭര.
ശ്രീരാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് പുതുതായി നിര്‍മ്മിച്ച മാ ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ധര്‍മ്മധ്വജം ഉയര്‍ത്തുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആയിരക്കണക്കിന് വനിതകള്‍ പങ്കെടുത്ത ആവേശോജ്ജ്വലമായ ചടങ്ങിലായിരുന്നു സാധ്വി ഋതംഭരയുടെ പ്രഭാഷണം.
അപമാനഭാരത്താല്‍ തലകുനിച്ചുനിന്നിരുന്ന ഒരു ജനതയ്‌ക്ക് ആത്മാഭിമാനത്തോടെ ലോകത്തിന് മുന്നില്‍ നിവര്‍ന്നുനില്‍ക്കാനുള്ള കരുത്താണ് രാമക്ഷേത്രത്തിലൂടെ ലഭിച്ചതെന്ന് അവര്‍ പറഞ്ഞു. 500 വര്‍ഷത്തോളം നമ്മുടെ പൂര്‍വ്വികര്‍ പാദരക്ഷകള്‍ പോലും ഉപേക്ഷിച്ച് നടത്തിയ തപസ്സിന്റെയും പോരാട്ടങ്ങളുടെയും ഫലമാണിത്. അയോദ്ധ്യയിലെ മണ്ണ് ധീരന്മാരുടെ ചോരയാല്‍ ചുവന്ന ഒരു കാലമുണ്ടായിരുന്നു. തങ്ങളുടെ മക്കളെ ജന്മഭൂമിക്കായി സമര്‍പ്പിച്ച അമ്മമാരുടെ ത്യാഗത്തിന്റെ പ്രതീകമായാണ് ഇന്ന് ദുര്‍ഗ്ഗാക്ഷേത്രത്തിന് മുകളില്‍ ഈ വിജയപതാക വാനോളമുയര്‍ന്നു പറക്കുന്നത്.
കുട്ടികളെ സന്മാര്‍ഗ്ഗികളായും രാജ്യസ്നേഹികളായും വളര്‍ത്തേണ്ടത് അമ്മമാരുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. നമ്മുടെ വ്രതശുദ്ധിയും ഇച്ഛാശക്തിയുമാണ് തലമുറകളുടെ ഗുണം നിശ്ചയിക്കുന്നത്. ഭാരതത്തിന്റെ പെണ്‍കുട്ടികള്‍ ദുര്‍ഗ്ഗാദേവിയെപ്പോലെ കരുത്തരാകണം. അവര്‍ ഒരിക്കലും ലൗ ജിഹാദിന്റെ ഇരകളായി മാറരുത്. ഗോമാതാക്കളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സമൂഹത്തിന് സാധിക്കണമെന്നും, വ്യക്തികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാരതം എന്ന പുണ്യഭൂമി എന്നെന്നും നിലനില്‍ക്കണമെന്നും സാധ്വി ഋതംഭര കൂട്ടിച്ചേര്‍ത്തു.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ന്യാസ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് ചടങ്ങില്‍ ആമുഖ ഭാഷണം നടത്തി. കേന്ദ്ര പിന്നാക്ക കമ്മീഷന്‍ ദേശീയ അധ്യക്ഷ സാധ്വി നിരഞ്ജന്‍ ജ്യോതി, മഹിളാ സമന്വയം സംയോജക മീനാക്ഷി തായ് പേഷ്വ, മഹാമണ്ഡലേശ്വര്‍ സാധ്വി മൈത്രി, സാധ്വി പരിഷത്ത് ജനറല്‍ സെക്രട്ടറി സാധ്വി പ്രജ്ഞാ ഭാരതി തുടങ്ങിയ പ്രമുഖ വനിതാ സന്യാസിമാരും ചടങ്ങില്‍ സംസാരിച്ചു.

