ഹൈദരാബാദിലെ രോഗിക്ക് ചൈനയിലെ വുഹാനില്‍ നിന്ന് വിജയകരമായി ശസ്ത്രക്രിയ നടത്തി. ഏകദേശം 3,000 കിലോമീറ്റർ അകലെയിരുന്നുകൊണ്ട് 5ജി സാങ്കേതികവിദ്യയും റോബോട്ടിക് സംവിധാനവും ഉപയോഗിച്ചാണ് ഇന്ത്യൻ യൂറോളജിസ്റ്റ് ഡോ.
സയ്യിദ് മുഹമ്മദ് ഗൗസ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. വുഹാനിലെ തോങ്ജി ആശുപത്രിയിലായിരുന്നു ഈ ചരിത്ര സംഭവം അരങ്ങേറിയത്.
ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയുടെ മൂത്രനാളിയുടെ റീഇംപ്ലാന്റേഷൻ ശസ്ത്രക്രിയയാണ് 90 മിനിറ്റ് നീണ്ട ദൂരനിയന്ത്രിത റോബോട്ടിക് സംവിധാനത്തിലൂടെ നിർവഹിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ് ഇരുവശത്തുമുള്ള മെഡിക്കല്‍ സംഘങ്ങള്‍ രോഗിയുടെ രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കുകയും റോബോട്ടിക് കൈകളുടെ പ്രവർത്തനപഥം സൂക്ഷ്മമായി തയ്യാറാക്കുകയും ചെയ്തു. ഹൈദരാബാദില്‍ രോഗിക്ക് അനസ്‌ത്യേഷ്യ നല്‍കിയ ശേഷം റോബോട്ടിക് ഉപകരണങ്ങള്‍ പ്രവർത്തനസജ്ജമാക്കി.
ഉയർന്ന റെസല്യൂഷനുള്ള 3ഡി ക്യാമറകളിലൂടെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങള്‍ തത്സമയം ഡോക്ടറിന് ലഭിച്ചു. തോങ്ജി ആശുപത്രിയിലെ കണ്‍സോള്‍ ഉപയോഗിച്ച് റോബോട്ടിക് കൈകളെ അദ്ദേഹം നിയന്ത്രിച്ചു. ശസ്ത്രക്രിയയുടെ മുഴുവൻ സമയവും ഹൈദരാബാദിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടർമാരുടെ സംഘം അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ സജ്ജമായിരുന്നു. ശസ്ത്രക്രിയ വിജയകരമായതായി ചൈനീസ് എംബസി വക്താവ് യു ജിങ് എക്‌സില്‍ സ്ഥിരീകരിച്ചു.

