അൻസിബക്കെതിരായ പരാതിയില്‍ തന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന വാദവുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. അന്‍സിബ തനിക്ക് അയച്ച അനാവശ്യമായ മെസ്സേജിനെകുറിച്ച് പലതവണ ചോദിച്ചിട്ടും വിശദീകരിക്കാൻ തയ്യാറായില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.
താരസംഘടനയായ അമ്മയില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ലക്ഷ്മി പ്രിയ പരാതിയുമായി എത്തിയത്.
അൻസിബ അയച്ച മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കും എന്ന ഘട്ടത്തിലാണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍ മൂന്നു മണിക്കൂർ പിടിച്ചിരുത്തി എന്ന അൻസിബയുടെ പ്രസ്താവന ശരിയല്ല. സ്റ്റേഷനില്‍ അൻസിബ ഉണ്ടായിരുന്നത് ഒരു മണിക്കൂർ 17 മിനിറ്റും 20 സെക്കൻഡും മാത്രമാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ക്കും സ്റ്റേഷനില്‍ ഉണ്ടായിരുന്ന സമയത്തിലും തന്റെ കയ്യില്‍ തെളിവുകളുണ്ട്. കയ്യിലുള്ള തെളിവുകള്‍ എല്ലാം പൊലീസിന് കൈമാറുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളുണ്ട് അത് പരിശോധിക്കണമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. തന്റെ പിന്നില്‍ ആരുമില്ലെന്നും തനിക്ക് ഒരു അജണ്ടയുമില്ല, വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങളില്‍ സംഘടന ഇടപെടേണ്ട ആവശ്യമില്ലെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു.

