ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതില്‍ സര്‍ക്കാര്‍ വാദം പൊളിഞ്ഞു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോ.
റീന 15 ദിവസത്തെ അവധിയെടുത്തു എന്നതായിരുന്നു സ്ഥാനമാറ്റത്തിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കാരണം. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് താൻ രണ്ടര ദിവസത്തെ അവധി മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു എന്ന് റീന വ്യക്തമാക്കി. ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് അവധി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും ഡോക്ടര്‍ പുറത്തുവിട്ടു.
തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് മന്ത്രിക്കൊപ്പം വാർത്താസമ്മേളനത്തില്‍ മാസ്ക് വച്ച് പങ്കെടുത്തതെന്നും അവർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പിഎസിനോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവധിയെടുക്കാനാണ് നിർദേശിച്ചതെന്നും ഡോക്ടര്‍ വ്യക്തമാക്കി. മെസേജിലൂടെ മന്ത്രിയെയും അവധിക്കാര്യം അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചമുതലാണ് താൻ അവധിയില്‍ പ്രവേശിച്ചത്. പകരം ക്രമീകരണവും ഏർപ്പെടുത്തി. ഉച്ചയ്ക്കുശേഷം നിപയുടെ ഓണ്‍ലൈൻ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും എന്തിനാണ് തന്നെ മാറ്റിയതെന്ന് അറിയില്ലെന്നുമാണ് ഡോ. റീന പറയുന്നത്. തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് സര്‍ക്കാര്‍ ഈ നടപടി സ്വികരിച്ചതെന്നും ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞതെന്നും ഡോക്ടര്‍ പറഞ്ഞു.
മൂന്ന് വര്‍ഷ കാലവധി അവസാനിച്ചതായി ചീഫ് സെക്രട്ടറി തന്ന നോട്ടിന്റെ അടിസ്ഥാനത്തിലും ഡോ. റീന സര്‍ക്കാരുമായി ആലോചിക്കാതെ തിരുമാനമെടുത്തതിനാലുമാണ് നടപടിയെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണം. ശബരിമലയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് ഡോ. റീന സര്‍ക്കാരുമായി കൂടിയാലോചിക്കാതെ തീരുമാനിച്ചുവെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ശബരിമലയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ശബരിമലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ബുദ്ധിട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് കത്തെഴുതിയത്തെന്നും അവര്‍ പറഞ്ഞു.
കുറ്റമറ്റ സംവിധാനം വേണമെന്ന നിർദേശമാണ് കത്തിലുള്ളത്. ദേവസ്വം കമ്മിഷണറുടെ ആവശ്യപ്രകാരം മേയ് 20നാണ് ഡോ. റീന കത്തയച്ചത്. ഉന്നതതല യോഗത്തിലെ നിർദേശങ്ങളാണ് കത്തിലുള്ളത്. കത്തിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്. ഡോ. റീനയെ എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ. മീനാക്ഷിയെ നിയമിച്ചു.

