സോണാർപൂരില്‍ ടിഎംസി പ്രവർത്തകന്‍റെ വീട്ടില്‍ സന്ദർശനം നടത്തുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
പ്രദേശത്ത് നിന്നും ശേഖരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രാത്രിയില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച പശ്ചിമ ബംഗാളിലെ സോണാർപൂരില്‍ ടി.എം.സി പ്രവർത്തകന്റെ വീട്ടില്‍ സന്ദർശനം നടത്തുന്നതിനിടെയാണ് എംപി അഭിഷേക് ബാനർജിയെ അക്രമി സംഘം മർദ്ദിച്ചത്. വോട്ടെടുപ്പിന് ശേഷം ബിജെപി പ്രവർത്തകരുടെ അക്രമത്തിന് ഇരയായ പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു അഭിഷേക്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഭിഷേക് ഇപ്പോള്‍ വീട്ടിലേക്ക് മാറ്റി. അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ബരുയിപൂരിലെ കോടതിയില്‍ ഹാജരാക്കും.

