അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖ പുറത്തായതിന് പിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വൻ ഇടിവ്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 4.8 ശതമാനം ഇടിഞ്ഞ് ബാരലിന് 94.85 ഡോളറിലെത്തി. ബുധനാഴ്ച പുറത്തുവന്ന ഈ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്.
ഹോർമുസ് കടലിടുക്കിലെ ഗതാഗത സംവിധാനങ്ങള്‍ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് ഇറാൻ പുനഃസ്ഥാപിക്കുന്നതിന് പകരമായി, ഇറാനില്‍ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രധാന വ്യവസ്ഥകള്‍ ഈ കരട് രേഖയിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ സൈനിക കപ്പലുകളെ ഈ കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന്റെ റൂട്ടും മാനേജ്മെന്റും ഒമാനുമായി സഹകരിച്ച് ഇറാൻ കൈകാര്യം ചെയ്യുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
അടുത്ത 60 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും അന്തിമ കരാറില്‍ ഒപ്പുവെക്കുകയാണെങ്കില്‍, ഈ ധാരണ യുഎൻ സുരക്ഷാ കൗണ്‍സിലിന്റെ ബൈൻഡിംഗ് റെസല്യൂഷൻ ആയി അംഗീകരിക്കും. അതേസമയം, ഇസ്ലാമാബാദ് മെമ്മോറാണ്ടം ചട്ടക്കൂടിന് ഇപ്പോഴും അന്തിമരൂപമായിട്ടില്ലെന്നും കൃത്യമായ വെരിഫിക്കേഷനുകള്‍ ഇല്ലാതെ ഇറാന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകില്ലെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി കൂട്ടിച്ചേർത്തു.

