അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിലും, ശിക്ഷ വർദ്ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ ഹർജിയിലും ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പ്രസ്താവിക്കും.
ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. വിധി പ്രസ്താവനയുടെ ഭാഗമായി നിലവില്‍ ജയിലില്‍ കഴിയുന്ന 12 പ്രതികളെയും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാക്കാൻ ജയില്‍ സൂപ്രണ്ടിന് കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
മണ്ണാർക്കാട് പ്രത്യേക കോടതി വിചാരണ പൂർത്തിയാക്കി പ്രതികളായ 12 പേർക്ക് ഏഴ് വർഷം കഠിനതടവും പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഈ ശിക്ഷാ കാലാവധി പോരെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. നിലവില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്നും മധുവിന്റെ അമ്മയും സഹോദരിയും മുൻപ് വ്യക്തമാക്കിയിരുന്നു.

