പാകിസ്ഥാനിലെ പ്രശ്നബാധിത മേഖലയായ ബലൂചിസ്ഥാൻ പ്രവിശ്യയില്‍ സുരക്ഷാ സേന നടത്തിയ രഹസ്യ നീക്കത്തില്‍ ആറ് തീവ്രവാദികളെ വധിച്ചു.
ചൊവ്വാഴ്ച മസ്തുങ് പട്ടണത്തിലെ കിർദ്ഗാബ് പ്രദേശത്താണ് സംഭവം. നിരോധിത സംഘടനയില്‍പ്പെട്ട തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് തീവ്രവാദ വിരുദ്ധ വകുപ്പ് ഉദ്യോഗസ്ഥൻ മെഹ്താബ് റഹ്മാനി അറിയിച്ചു.
പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായും വലിയ രീതിയിലുള്ള ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതായും ഇന്റലിജൻസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശം വളയുകയും ഓപ്പറേഷൻ ആരംഭിക്കുകയുമായിരുന്നു. സേനയ്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് വൻതോതില്‍ ആയുധങ്ങളും വെടിമരുന്നുകളും മറ്റ് സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ചില തീവ്രവാദികള്‍ സമീപത്തെ പർവത മേഖലകളിലേക്ക് രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചില്‍ ഊർജിതമാക്കിയതായും മെഹ്താബ് റഹ്മാനി വ്യക്തമാക്കി. അതിർത്തി മേഖലകളില്‍ സുരക്ഷാ പരിശോധനകള്‍ കർശനമാക്കിയിരിക്കുകയാണ്.

