ഗുജറാത്തിലെ സൂറത്തില്‍ ബിജെപി വനിതാ നേതാവിന്റെ മകന്റെ ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മകൻ സൗരഭ് സിങ്ങിന്റെ ഭാര്യ നിധി സിങ്ങാണ് (24) മരിച്ചത്. സംഭവത്തില്‍ ഭർത്താവ് സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്ത് എന്നിവർക്കെതിരെ കദോദര പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകിട്ടാണ് ബീഹാർ മുസാഫർപൂർ സ്വദേശിനിയായ നിധിയെ ഭർതൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒന്നര പേജുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.ഭര്‍ത്താവിന്റെ വീട്ടുകാര്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാകാം കുറിപ്പ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചതെന്ന് കദോദര പൊലീസ് ഇന്‍സ്‌പെക്ടര്‍ വിഎ ദേശായി പറഞ്ഞു. വിവാഹത്തിന് മുൻപും ശേഷവും സൗരഭിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നതായും ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം തർക്കങ്ങള്‍ നടന്നിരുന്നതായും നിധിയുടെ സഹോദരൻ ആദിത്യ കുമാർ നല്‍കിയ പരാതിയില്‍ പറയുന്നു.
അതേസമയം എഫ്‌ഐആറില്‍ ബിജെപി നേതാവ് ശശി സിങ്ങിന്റെ പേരില്ലെന്ന് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് വ്യക്തമാക്കി. നിധിയുടെ സഹോദരന്റെ പരാതിയിലും ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും കദോദര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

