ഡല്‍ഹിയില്‍ പാചകവാതക സിലിണ്ടറുകള്‍ ഗോഡൗണുകളില്‍ നിന്നും ഏജൻസികളില്‍ നിന്നും നേരിട്ട് വില്‍ക്കുന്നത് നിരോധിച്ചു.
ചട്ടങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ബുക്ക് ചെയ്ത സിലിണ്ടറുകള്‍ കൃത്യസമയത്ത് വീടുകളില്‍ എത്തിക്കുന്നുണ്ടെന്നും അതിനാല്‍ ഉപഭോക്താക്കള്‍ ഗ്യാസ് ഏജൻസികളിലോ സ്റ്റോറേജ് പോയിന്റുകളിലോ പോയി തിരക്ക് കൂട്ടേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
അനധികൃത വില്പനയും പൂഴ്ത്തിവെപ്പും തടയാൻ എണ്ണക്കമ്പനികള്‍ വിതരണക്കാർക്ക് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ ഗ്യാസ് വിതരണം സുഗമമാണെന്നും ശരാശരി 4.24 ദിവസത്തിനുള്ളില്‍ സിലിണ്ടറുകള്‍ ഡെലിവറി ചെയ്യുന്നുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും ഹെല്‍പ്പ് ലൈൻ നമ്പറുകളും (011-23-37-9836, 838-382-4659) സജ്ജമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധയിടങ്ങളില്‍ പോലീസും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പും പരിശോധനകള്‍ നടത്തിക്കഴിഞ്ഞു.
അതിഥി തൊഴിലാളികള്‍ക്കായി 5 കിലോയുടെ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസ രേഖകള്‍ ഇല്ലാതെ തന്നെ തിരിച്ചറിയല്‍ കാർഡ് ഹാജരാക്കി ഗ്യാസ് ഏജൻസികളില്‍ നിന്ന് ഇവ കൈപ്പറ്റാം. ഉപഭോക്താക്കളെ സഹായിക്കുന്നതിനായി എച്ച്‌പിസിഎല്‍ ഔട്ട്‌ലെറ്റുകളില്‍ 11 ഹെല്‍പ്പ് ഡെസ്കുകളും ആരംഭിച്ചിട്ടുണ്ട്. വ്യാജവാർത്തകളില്‍ വിശ്വസിക്കരുതെന്നും വിതരണ സംവിധാനത്തില്‍ ആശങ്ക വേണ്ടെന്നും സർക്കാർ അറിയിച്ചു.

