സൗത്ത് ഡല്‍ഹിയിലെ മാളവ്യനഗറിലുള്ള ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ഉടമയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
20 പേരാണ് അപകടത്തില്‍ മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 50-തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. തീയുടെ പുക ശ്വസിച്ചാണ് പലരും മരിച്ചത്.
അപകടമുണ്ടായതോടെ ഭയന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും ആഫ്രിക്കക്കാരാണ്. ഹോട്ടലിന്റെ പ്രവര്‍ത്തനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് പൊലീസ് അറിയിച്ചു. ബേസ്‌മെന്റ് ഉള്‍പ്പടെ അഞ്ച് നിലയുള്ള ഹോട്ടലില്‍ 25 മുറികളാണ് ഉണ്ടായിരുന്നു. വിനോദസഞ്ചാരികളായിട്ടുള്ള നിരവധി പേര്‍ സംഭവം നടക്കുമ്പോള്‍ ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ ആറ് റൂമിന് മാത്രമാണ് ഹോട്ടലിന് അനുമതി ഉണ്ടായിരുന്നത്. ഇടുങ്ങിയ കെട്ടിടമായതിനാല്‍ തീപിടിത്തമുണ്ടായ സമയത്ത് രക്ഷപ്പെടാൻ കഴിയാത്തതും മരണത്തിന് കാരണമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

