തന്റെ പുതിയ ഗാനമായ 'ടട്ടീരി'യിലെ അശ്ലീല പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പുപറഞ്ഞ് പ്രമുഖ റാപ്പർ ബാദ്ഷാ.
തെറ്റുതിരുത്തുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് താൻ സ്പോണ്‍സർ ചെയ്യുമെന്നും അദ്ദേഹം കമ്മീഷന് ഉറപ്പുനല്‍കി.
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുടെ നേതൃത്വത്തിലാണ് ബാദ്ഷായ്ക്കും ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കും സമൻസ് അയച്ചത്. ഗാനത്തിലെ വരികളും ദൃശ്യങ്ങളും സ്ത്രീകളുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഹിയറിംഗില്‍ ബാദ്ഷായോടൊപ്പം സംവിധായകരായ ജോബൻ സന്ധു, മഹാവീർ സിംഗ്, നിർമ്മാതാവ് ഹിറ്റൻ എന്നിവരും ഹാജരായിരുന്നു. ഇവർ സംയുക്തമായി എഴുതിത്തയ്യാറാക്കിയ ക്ഷമാപണം കമ്മീഷന് സമർപ്പിച്ചു.
50 പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിന് പുറമേ, സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നല്‍കിക്കൊണ്ട് അടുത്ത നാല് മാസത്തിനുള്ളില്‍ പുതിയൊരു ഗാനം നിർമിക്കുമെന്നും ബാദ്ഷാ അറിയിച്ചു. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ആവർത്തിക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങള്‍ ആ കലാകാരന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കമ്മീഷൻ അധ്യക്ഷ കർശന നിർദ്ദേശം നല്‍കി.
2026 മാർച്ച് ഒന്നിനാണ് ബാദ്ഷായും സിമ്രാൻ ജഗ്ലാനും ചേർന്നവതരിപ്പിച്ച 'ടട്ടീരി' എന്ന ഹരിയാൻവി ഹിപ്-ഹോപ്പ് ഗാനം പുറത്തിറങ്ങിയത്. വരികള്‍ എഴുതിയതും ബാദ്ഷാ തന്നെയായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഹരിയാന പോലീസ് ഇടപെട്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഗാനത്തിന്റെ ലിങ്കുകള്‍ നീക്കം ചെയ്തിരുന്നു. നിലവില്‍ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഈ ഗാനം പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.

