രാജസ്ഥാനില്‍ ദളിത് വിവാഹഘോഷയാത്രക്കുനേരെ ജാതീയ ആക്രമണം. ഉദയ്പൂരിലെ ഹരിയാവ് ഗ്രാമത്തിലാണ് സംഭവം. പൂജ മേഘ്‌വാള്‍ എന്ന യുവതിയുടെ വിവാഹ ഘോഷയാത്ര ഒരു സംഘം ആക്രമികള്‍ തടയുകയും വധുവിനെ കുതിരപ്പുറത്ത് നിന്ന് ബലമായി ഇറക്കിവിടുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
വധുവിന്റെ ബന്ധുക്കളെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. തങ്ങളുടെ വീടിനുമുന്നിലൂടെയാണോ വിവാഹ ഘോഷയാത്ര പോകുന്നത് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
വടികള്‍, കല്ലുകള്‍, ഇരുമ്പ് ദണ്ഡുകള്‍ എന്നിവക്ക് പുറമെ വാളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ സംഘത്തിലെ പലരുടേയും സ്വര്‍ണ്ണവും പണവും സംഘം തട്ടിയെടുത്തതായി പരാതിയുണ്ട്. വധുവിന്റെ പിതാവ് നല്‍കിയ പരാതിയല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേ സംഘം തന്നെയാണ് മുമ്പും ഗ്രാമത്തിലെ മറ്റൊരു ദലിത് വിവാഹം തടസ്സപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കായിയുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

