നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ കേന്ദ്ര സർക്കാരുമായി സിജെപി നേതാക്കള്‍ നിർണ്ണായക ചർച്ച നടത്തി.
ധർമേന്ദ്ര പ്രധാന്റെ രാജിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ചർച്ചയില്‍ സിജെപി നേതാക്കള്‍ തറപ്പിച്ചു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാർ നാളെ ഉച്ചവരെ സമയം തേടിയതായി ചർച്ചയ്ക്ക് ശേഷം സിജെപി പ്രതിനിധി അശുതോഷ് രങ്ക മാധ്യമങ്ങളോട് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും, പ്രതിഷേധക്കാർക്കെതിരെയുള്ള കേസുകള്‍ പിൻവലിക്കുന്നതിനും സർക്കാർ സമ്മതിച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷാ ക്രമക്കേടില്‍ മനംനൊന്ത് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാർത്ഥികള്‍ക്കെതിരെയുള്ള നിയമനടപടികളും കേസുകളും പിൻവലിക്കല്‍ മുതലായവയാണ് സിജെപി മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങള്‍. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ജന്തർ മന്തറില്‍ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സിജെപി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണ്. ധർമേന്ദ്ര പ്രധാൻ രാജി വെക്കാൻ തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

