ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയില്‍, മുൻകാലങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഗണ്യമായി കുറവാണെന്ന് ലോകാരോഗ്യ സംഘടന.
നിലവില്‍ രോഗബാധിതരിലെ മരണനിരക്ക് 25 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇത് മുൻപുണ്ടായ എബോള വ്യാപനങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണെന്നും ഡബ്ല്യുഎച്ച്‌ഒ വ്യക്തമാക്കുന്നു.
മേയ് പകുതിയോടെ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം ആയിരത്തിലധികം പേർക്ക് എബോള ബാധിക്കുകയോ ലക്ഷണങ്ങള്‍ പ്രകടമാവുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 10 മരണങ്ങള്‍ എബോള മൂലമാണെന്ന് സ്ഥിരീകരിച്ചപ്പോള്‍, 223 മരണങ്ങള്‍ എബോള മൂലമാണെന്ന് സംശയിക്കുന്നു.
വൈറസ് ബാധ തിരിച്ചറിയപ്പെടാതെ വളരെ വേഗത്തില്‍ പടരാൻ സാധ്യതയുള്ളതിനാല്‍ യഥാർത്ഥ കണക്കുകള്‍ ഇതിലും ഉയർന്നതാകാമെന്ന് യുഎൻ ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അയല്‍രാജ്യമായ ഉഗാണ്ടയിലും എബോള ബാധിച്ച് ഒരാള്‍ മരിക്കുകയും ആറ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
രോഗം പൂർണ്ണമായി സ്ഥിരീകരിച്ചവരില്‍ മരണനിരക്ക് 9.8 ശതമാനവും, സംശയാസ്പദമായ കേസുകളില്‍ ഇത് 24.6 ശതമാനവുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സ് ഹാൻഡിലിലെ കുറിപ്പില്‍ പറയുന്നു. 1976-ല്‍ കോംഗോയില്‍ എബോള ആദ്യമായി കണ്ടെത്തിയതിന് ശേഷം ഇതുവരെ ഉണ്ടായ 16 രോഗവ്യാപനങ്ങളെക്കാള്‍ വളരെ കുറഞ്ഞ നിരക്കാണിത്.
നിലവിലെ വ്യാപനത്തിന് കാരണം അത്ര സാധാരണയല്ലാത്ത 'ബുന്ദിബുഗ്യോ' വകഭേദമാണ്. ഈ പുതിയ വകഭേദത്തിന് നിലവില്‍ അംഗീകൃത വാക്സിനുകളോ പ്രത്യേക ചികിത്സകളോ ലഭ്യമല്ല.

