നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ രണ്ട് മാസത്തോളമായി തുടർന്ന യുവജനപ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകള്‍ക്ക് നന്ദി അറിയിച്ച് സിജെപി വക്താവ് അശുതോഷ് റങ്ക.
എഐഎസ്‌എഫിന്റെയും എസ്‌എഫ്‌ഐയുടെയും പേരെടുത്ത് പറഞ്ഞാണ് അശുതോഷ് റങ്ക എക്സില്‍ കുറിപ്പിട്ടത്.
'പ്രധാന പങ്കാളിയായതിനും മാർഗനിർദേശങ്ങള്‍ നല്‍കിയതിനും നന്ദി. ഈ മുന്നേറ്റത്തില്‍ നിങ്ങള്‍ വളരെ നിർണായക പങ്കാണ് വഹിച്ചതെ'ന്നായിരുന്നു അശുതോഷിന്റെ കുറിപ്പ്. ജന്തർ മന്തറില്‍ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ തുടക്കം മുതല്‍ ഇടതു വിദ്യാർത്ഥി സംഘടനകളുടെ സജീവ സാന്നിധ്യവും പിന്തുണയുമുണ്ടായിരുന്നു. എഐഎസ്‌എഫ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി - യുവജന സംഘടനകളും സിപിഐ ഉള്‍പ്പെടെ ഇടതുപക്ഷ പാർട്ടി നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തിയിരുന്നു.
എഐഎസ്‌എഫ് പ്രസിഡന്റ് വിരാജ് ദേവാങ്ങിന്റെ നേതൃത്വത്തില്‍ വലിയൊരു സംഘം പ്രവർത്തകർ സ്ഥിരസാന്നിധ്യമായി. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് പി സന്തോഷ് കുമാര്‍, ആനി രാജ, എഐഎസ്‌എഫ് ജനറല്‍ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ്, തുടങ്ങിയവരും സമരവേദിയിലെത്തി. എഐഎസ്‌എഫ് പ്രവര്‍ത്തകരായ ബിട്ടു, സാദം, വിശാല്‍, അനികേത്, പ്രതീക്ഷ, ഗുലാബ്, വൈഭവ്, അഭിനവ്, എഐവൈഎഫ് സെക്രട്ടറി ഹരീഷ് ബാല, സാഗർ എന്നിവര്‍ക്ക് ഡല്‍ഹി പൊലീസിന്റെ ലാത്തിചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നു.

