കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രയില്‍ എസി ചെയർ കാറില്‍ എസി പ്രവർത്തന രഹിതമായതിനെ ചോദ്യം ചെയ്ത യാത്രക്കാരന്റെ പരാതിയില്‍ ഇന്ത്യൻ റെയില്‍വേയ്ക്ക് പിഴ.
ദുസഹമായ യാത്ര ചെയ്യേണ്ടി വന്ന യാത്രക്കാരന് ടിക്കറ്റ് തുകയും 5000 രൂപയും നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. തമ്മനം തോട്ടുപുറത്ത് പ്രതാപൻ എന്ന 71-കാരൻ നടത്തിയ നിയമപോരാട്ടത്തിലാണ് അനുകൂല ഉത്തരവ്.
2023 മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍ നിന്ന് എറണാകുളം സൗത്തിലേക്ക് യാത്ര ചെയ്ത പ്രതാപനും സുഹൃത്ത് ശശിധരനും എസി ചെയർ കാര്‍ കോച്ചിലെ എസിയും ഫാനും പ്രവർത്തന രഹിതമായത്. തുടർന്ന് വിവരം ട്രെയിനിലുണ്ടായിരുന്ന ടിടിഇയെയും റെയില്‍വേ മെക്കാനിക്കിനെയും അറിയിച്ചു. എന്നാല്‍ പരാതി ഗൗരവത്തിലെടുക്കാനോ പരിഹരിക്കാനോ അധികൃതർ തയ്യാറായില്ല. ഒടുവില്‍ കടുത്ത ചൂടില്‍ വെന്തുരുകയായിരുന്നു ഇരുവരുടെയും യാത്ര.
യാത്രയ്ക്ക് ശേഷം ഡിവിഷനല്‍ മാനേജർക്കും ഏരിയ മാനേജർക്കും നേരിട്ടും, റെയില്‍വേയുടെ ഓണ്‍ലൈൻ പരാതി പരിഹാര സംവിധാനമായ 'റെയില്‍ മദദ്' വഴിയും പ്രതാപൻ പരാതി നല്‍കി. എന്നാല്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും നീതി നിഷേധിച്ചതോടെ അദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. റെയില്‍വേയുടെ സേവനത്തില്‍ വ്യക്തമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ഫോറം, ടിക്കറ്റ് തുക മടക്കി നല്‍കുന്നതിനൊപ്പം യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിനും ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമായി 5,000 രൂപ അധികം നല്‍കാനും നിർദ്ദേശിക്കുകയായിരുന്നു.

