പ്രമുഖ ഐ എ എസ് പരിശീലന കേന്ദ്രമായ 'ശുഭ്ര രഞ്ജൻ അക്കാദമി'യുടെ ഡയറക്ടർ ശുഭ്ര രഞ്ജനെ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ അക്കാദമിയുടെ ഭോപ്പാല്‍ ഫ്രാഞ്ചൈസി നടത്തിപ്പുകാരനായിരുന്ന പ്രിയങ്ക് ശർമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശുഭ്ര രഞ്ജനെ നാല് മണിക്കൂറോളം തടങ്കലില്‍ വെച്ചാണ് പ്രതി ഓണ്‍ലൈൻ വഴി പണം തട്ടിയത്.
സെമിനാറില്‍ പങ്കെടുക്കാനെന്ന വ്യാജേന ശുഭ്ര രഞ്ജനെ പ്രിയങ്ക് ശർമ്മ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ ഇവരെ ഒരു വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ കാത്തുനിന്ന ആയുധധാരികളായ സംഘത്തിന്റെ സഹായത്തോടെ ശുഭ്രയെ തടങ്കലിലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാല് മണിക്കൂർ തോക്കിൻമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തി 1.89 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു.
തട്ടിപ്പിന് ശേഷം ശുഭ്ര രഞ്ജൻ പൊലീസില്‍ പരാതിപ്പെടുകയും ഭോപ്പാലിലെ എയിംസ് ആശുപത്രിയില്‍ വെച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നത് പൊലീസ് അന്വേഷിച്ചുവരികയാണ്. പണം കൈമാറിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു.

