രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ആയുധമായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ സാമ്പത്തികവർഷം നടത്തിയത് റെക്കോഡ് റെയ്ഡുകള്‍.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമുള്ള അന്വേഷണങ്ങളില്‍ റെയ്ഡുകളുടെയും കണ്ടുകെട്ടലുകളുടെയും എണ്ണത്തില്‍ വൻ വർധനവ് രേഖപ്പെടുത്തി. അതേസമയം അറസ്റ്റുകളുടെ എണ്ണത്തില്‍ 27% കുറവുണ്ടായി. മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ ഔദ്യോഗിക കണക്കുകളാണ് പുറത്തുവന്നത്. മുൻ വർഷം 1,491 റെയ്ഡുകള്‍ നടന്നിരുന്ന സ്ഥാനത്ത്, കഴിഞ്ഞ വർഷം 2,892 ആയി ഉയർന്നു. 2014ല്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ എൻഡിഎ സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം ഇഡി നടത്തിയ പരിശോധനകള്‍ പതിന്മടങ്ങ് വർധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 90% പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ലക്ഷ്യമിട്ടുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡുകളുടെ പരമ്പര തന്നെ നടന്നിരുന്നു.
പുതിയതായി രജിസ്റ്റർ ചെയ്ത എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളുടെ എണ്ണത്തില്‍ 39% വർധനവുണ്ടായി. മുൻ വർഷം 775 കേസുകള്‍ രജിസ്റ്റർ ചെയ്തപ്പോള്‍, കഴിഞ്ഞ വർഷം അത് 1,080 ആയി. 81,422 കോടി രൂപയുടെ ആസ്തികളാണ് കഴിഞ്ഞ വർഷം താല്‍ക്കാലികമായി കണ്ടുകെട്ടിയത്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 171% വർധന.2024-25 സാമ്പത്തിക വർഷത്തില്‍ 214 പേരെ അറസ്റ്റ് ചെയ്തപ്പോള്‍, കഴിഞ്ഞ വർഷം അത് 156 ആയി കുറഞ്ഞു. 812 കുറ്റപത്രങ്ങളാണ് ഇഡി ഫയല്‍ ചെയ്തത്. മുൻ വർഷം ഇത് 457 ആയിരുന്നു. അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ തങ്ങള്‍ 94 ശതമാനത്തിലധികം കുറ്റകൃത്യങ്ങളും തെളിയിച്ചതായി ഇഡി വാര്‍ഷിക റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
ഇഡി ഫയല്‍ ചെയ്ത മൊത്തം കുറ്റപത്രങ്ങളുടെ എണ്ണവും, കോടതികളില്‍ വിചാരണ പൂർത്തിയായി വിധി വന്ന കേസുകളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമുണ്ട്. 2005-06 മുതല്‍ 2025-26 വരെയുള്ള കഴിഞ്ഞ 20 വർഷത്തിനിടെ ഇഡി സമർപ്പിച്ച 2,396 കുറ്റപത്രങ്ങളില്‍ 56 എണ്ണം മാത്രമാണ് ശിക്ഷിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശിക്ഷാ നിരക്ക് 2.33% മാത്രം. കോടതികളില്‍ അന്തിമവിധി വന്ന ചുരുക്കം ചില കേസുകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഇഡി 94% എന്ന കണക്ക് നിരത്തുന്നത്. മൊത്തം അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ കുറ്റകൃത്യം തെളിയിക്കാനുള്ള നിരക്ക് വളരെ കുറവാn';

