ഐപിഎല്‍ കളിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ നശിപ്പിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സണ്‍.
ഫ്രാഞ്ചൈസി ക്രിക്കറ്റിന് നല്‍കിയ മുൻഗണന ഇംഗ്ലണ്ട് ആന്റ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധം വഷളാക്കിയെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. റണ്‍വീർ അല്ലാബാദിയയുമായുള്ള അഭിമുഖത്തിലാണ് തന്റെ കരിയർ അപ്രതീക്ഷിതമായി അവസാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ താരം തുറന്നുപറഞ്ഞത്.
ഐപിഎല്ലില്‍ കളിക്കാൻ എനിക്ക് വലിയ ത്യാഗങ്ങള്‍ ചെയ്യേണ്ടി വന്നു. യഥാർത്ഥത്തില്‍ ഞാൻ 150-160 ടെസ്റ്റുകള്‍ കളിക്കേണ്ടതായിരുന്നു. 12,000 മുതല്‍ 13,000 വരെ റണ്‍സ് നേടാൻ എനിക്ക് സാധിക്കുമായിരുന്നു," പീറ്റേഴ്സണ്‍ പറഞ്ഞു. തനിക്കെതിരെ അധികൃതർ തിരിയാൻ ഏക കാരണം ഐപിഎല്‍ നിലപാടായിരുന്നുവെന്നും പീറ്റേഴ്സണ്‍ കൂട്ടിച്ചേർത്തു.
തന്റെ പോരാട്ടം കാരണമാണ് ഇന്നത്തെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ സ്വതന്ത്രമായി കളിക്കാൻ സാധിക്കുന്നതെന്ന് പീറ്റേഴ്സണ്‍ വിശ്വസിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലർ തന്നെ കണ്ട് ഇതിന് നന്ദി പറഞ്ഞതായും പീറ്റേഴ്സണ്‍ കൂട്ടിച്ചേർത്തു. 2009ല്‍ ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ കേവലം മൂന്നാഴ്ചത്തെ വിൻഡോ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. അന്നത്തെ കോച്ച് പീറ്റർ മൂർസുമായുള്ള ഭിന്നതയും ദേശീയ ഡ്യൂട്ടിയേക്കാള്‍ ലീഗ് ക്രിക്കറ്റിന് പ്രാധാന്യം നല്‍കിയതും ബോർഡിനെ ചൊടിപ്പിച്ചു. തന്നെ തകർക്കാൻ അന്ന് ഇംഗ്ലണ്ട് ബോർഡ് മാധ്യമങ്ങളെ വരെ ഉപയോഗിച്ചുവെന്നും, വലിയ ത്യാഗങ്ങള്‍ ചെയ്യേണ്ടി വന്നുവെന്നും പീറ്റേഴ്സണ്‍ ആരോപിച്ചു.

