ആഗോളതലത്തില്‍ എണ്ണ വിതരണത്തിലുണ്ടായ കുറവ് ഏഷ്യ-പസഫിക് മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായുള്ള ചർച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് തകായിച്ചിയുടെ പ്രസ്താവന.
ആഗോളതലത്തില്‍ എണ്ണ വിതരണത്തിലുണ്ടായ കുറവ് ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിരതയെയും ഊർജ സുരക്ഷയെയും നേരിട്ട് ബാധിക്കുന്നു. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ഇന്തോ-പസഫിക് മേഖലയില്‍ വലിയ ആഘാതമുണ്ടാക്കുന്നതായും, വിതരണ ശൃംഖല പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും അടിയന്തരമായി ഇടപെടുമെന്നും തകായിച്ചി വ്യക്തമാക്കി. എണ്ണവില വർധനവ് മൂലം പ്രതിസന്ധിയിലായ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ സഹായിക്കാൻ ജപ്പാൻ 10 ബില്യണ്‍ ഡോളറിന്റെ സഹായ പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി നേരിടാൻ ഊർജ മേഖലയിലും നിർണ്ണായക ധാതുക്കളുടെ വിതരണത്തിലും സഹകരിക്കാൻ ജപ്പാനും ഓസ്‌ട്രേലിയയും പുതിയ കരാറുകളില്‍ ഒപ്പിട്ടു.

