അമേരിക്കൻ ഉപരോധം മൂലം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്റെ എണ്ണ വരുമാനത്തില്‍ 480 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
ഏകദേശം 5.3 കോടി ബാരല്‍ ക്രൂഡ് ഓയില്‍ വഹിക്കുന്ന 31 ടാങ്കറുകള്‍ ഒമാൻ കടലില്‍ കുടുങ്ങിക്കിടക്കുകയാണ്. ഉപരോധം മൂലം ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് നീങ്ങാൻ സാധിക്കുന്നില്ല. കരയിലെ സംഭരണ ശേഷി പൂർണമായതോടെ, ഇറാൻ പഴയ കപ്പലുകളെ കടലില്‍ താല്‍ക്കാലിക സംഭരണശാലകളായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. സംഭരണ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വരും ദിവസങ്ങളില്‍ എണ്ണക്കിണറുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനകം തന്നെ പ്രതിദിന ഉല്പാദനത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുഎസ് നാവിക സേനയുടെ നിരീക്ഷണം ശക്തമായ ഒമാൻ ഉള്‍ക്കടലിലെ നേരിട്ടുള്ള പാതകള്‍ ഒഴിവാക്കി, കൂടുതല്‍ ദൂരമുള്ളതും ചെലവേറിയതുമായ വഴികളിലൂടെയാണ് ഇറാൻ ഇപ്പോള്‍ എണ്ണ കടത്തുന്നത്. ഇറാനിയൻ ടാങ്കറുകള്‍ ഇപ്പോള്‍ പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങളോട് ചേർന്നുള്ള കടല്‍ പാതകളാണ് ഉപയോഗിക്കുന്നത്. ഇത് യാത്രാസമയവും ഇന്ധനച്ചെലവും ഗണ്യമായി വർദ്ധിപ്പിക്കുന്നു. ദീർഘദൂര യാത്രയ്ക്ക് ശേഷം ഈ കപ്പലുകള്‍ മലാക്ക കടലിടുക്കില്‍ എത്തുന്നു. അവിടെ വെച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തികളില്‍ വച്ച് ഇറാനിയൻ കപ്പലുകളില്‍ നിന്ന് മറ്റ് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്നു.
നേരിട്ടുള്ള പാതകള്‍ ഉപേക്ഷിക്കേണ്ടി വരുന്നത് ഇറാന്‍ എണ്ണക്കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഒരു ബാരല്‍ എണ്ണ വിപണിയില്‍ എത്തിക്കാൻ മുൻപുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ ഇറാനു ചിലവാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയർന്നുനില്‍ക്കുന്ന സാഹചര്യത്തില്‍, രാജ്യങ്ങള്‍ ഇപ്പോഴും ഇറാനില്‍ നിന്ന് എണ്ണ വാങ്ങാൻ സങ്കീർണമായ വഴികള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

