മധ്യപ്രദേശ് ജബല്‍പൂരില്‍ ക്രൂയിസ് ബോട്ട് അപകടത്തില്‍ ജീവനക്കാർക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ നരഹത്യയ്ക്ക് കേസ്.
ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും അപകടത്തെ തുടർന്ന് സർവീസില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് അപകടത്തില്‍ ബോട്ട് ഓപ്പറേറ്റർക്കെതിരെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. അപകടത്തിന് കാരണം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
ബോട്ടിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളെ കയറ്റിയതും അപകടത്തിന് കാരണമായതായി. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജീവനക്കാർ വീഴ്ച വരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം അപകടത്തില്‍പ്പെട്ട് കാണാതായവർക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അത്യാധുനിക ഡ്രോണുകളും തെർമ്മല്‍ ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് പരിശോധന. തെരച്ചിലിനായി പ്രാദേശിക മത്സ്യതൊഴിലാളികളും രംഗത്തുണ്ട്.
വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ജബല്‍പൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറില്‍ ബോട്ടുമുങ്ങിയത്. അപകടത്തില്‍ 9 പേർക്കാണ് ജീവൻ നഷ്ടമായത്. സ്വന്തം കുഞ്ഞിനെ മാറോട് ചേർത്ത് അമ്മയുടെ മൃതശരീരം ലഭിച്ചത് ബോട്ടപകടത്തിന്റെ കണ്ണീർ കാഴ്ചയായി മാറി. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു.

