ജീവപര്യന്തം തടവുശിക്ഷയെന്നാല്‍ പ്രതിയുടെ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. മരണം വരെയുള്ള തടവുശിക്ഷ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്നും, വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ജീവപര്യന്തം വിധിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. വധശിക്ഷയ്ക്ക് ബദലായി മരണം വരെ തുടരുന്ന തടവുശിക്ഷ നല്‍കുന്നത് പൂർണ്ണമായും നിയമപരവും ഭരണഘടനാപരവുമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വിചാരണക്കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിച്ച വിധി ആണെങ്കില്‍ സാധാരണ ഗതിയില്‍ ഇളവുകള്‍ ബാധകമല്ല.ഇതിനു എന്തെങ്കിലും മാറ്റമുണ്ടാകുന്നതായി തോന്നിയാല്‍ സർക്കാരിന് ഇടപെടാമെന്നും കോടതി പറഞ്ഞു.

