കടയ്ക്കല്‍ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.കടയ്ക്കല്‍ ബാറില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് യുവാവിനെ പിന്തുടർന്ന് നാലഗസംഘം കുത്തി കൊലപ്പെടുത്തിയത്.
നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയല ശരത് ഭവനില്‍ ശരത്ത് (40) ആണ് കൊല്ലപ്പെട്ടത്. കോവൂർ സ്വദേശികളായ രാഹുല്‍, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കടയ്ക്കല്‍ ബാറില്‍ എത്തിയ ശരത് ബാറില്‍ മദ്യപിക്കാൻ എത്തിയ പ്രതികളുമായി വാക്ക് തർക്കത്തില്‍ ഏർപ്പെടുകയും ബാർ ജീവനക്കാർ ഇരുകൂട്ടറെയും പിന്തിരിപ്പിച്ചു വിടുകയും ചെയ്തിരുന്നു.
ശരത്തിനെ പിന്തുടർന്ന് ഓട്ടോറിക്ഷയില്‍ എത്തിയ പ്രതികള്‍ കടയ്ക്കല്‍ പന്തളം മുക്കില്‍ ഓട്ടോറിക്ഷയില്‍ കരുതിവെച്ച മാരകായുധങ്ങള്‍ ഉപയോഗിച്ച് ശരത്തിനെ ക്രൂരമായി കുത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശരത്ത് പന്തളം മുക്ക് ജങ്ഷനിലെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും വീടിന്റെ സിറ്റൗട്ടില്‍ വച്ച് വീണ്ടും ആക്രമിക്കുകയായിരുന്നു. അക്രമത്തെ തുടർന്ന് ചോര വാർന്ന് വീടീന്റെ സിറ്റൗട്ടില്‍ അബോധ അവസ്ഥയില്‍ കിടന്ന ശരത്തിനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ച് മുക്കില്‍ വാടകക്ക് താമസിച്ചുവരികയാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചാണ് കടയ്ക്കല്‍ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് പ്രതികളെ ചോദ്യംചെയ്ത് വരികയാണ് .

