ഏഴ് പതിറ്റാണ്ടിലേറെയായി രാജ്യം കാത്തിരുന്ന നിമിഷം. പുരുഷന്മാർക്ക് മാത്രം പ്രവേശനം നല്‍കിയിരുന്ന നാഷണല്‍ ഡിഫൻസ് അക്കാദമി (എൻഡിഎ) വഴി പരിശീലനം പൂർത്തിയാക്കി കരസേനയിലും വ്യോമസേനയിലും ആദ്യമായി വനിതാ ഉദ്യോഗസ്ഥർ ജോലിയില്‍ പ്രവേശിച്ചു.
സർവീസില്‍ പ്രവേശിക്കുന്ന ആദ്യ ദിവസം മുതല്‍ തന്നെ ഇവർക്ക് പെർമനന്റ് കമ്മിഷൻ ലഭിക്കും. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാകും ഇവർ തുടക്കം കുറിക്കുക.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ (ഐഎംഎ) നടന്ന പാസിങ് ഔട്ട് പരേഡില്‍ ഒമ്പത് വനിതകള്‍ ലെഫ്റ്റനന്റുമാരായി കമ്മിഷൻ ചെയ്യപ്പെട്ടു. ഇതിന് പുറമെ, ഡുണ്ടിഗലിലെ എയർഫോഴ്സ് അക്കാദമിയില്‍ (എഎഫ്‌എ) നിന്ന് അഞ്ച് വനിതകള്‍ ഫ്ലൈയിങ് ഓഫിസര്‍മാരായും സേനയുടെ ഭാഗമായി. 2021 ല്‍ സുപ്രീം കോടതി ഇടപെടലിലൂടെ എൻഡിഎയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടർന്ന് ആരംഭിച്ച നീണ്ട നിയമപോരാട്ടങ്ങളുടെയും പരിശീലനത്തിന്റെയും വിജയകരമായ പൂർത്തീകരണം കൂടിയാണിത്.
ഇതുവരെ കരസേനയിലും വ്യോമസേനയിലും ഷോർട്ട് സർവീസ് കമ്മിഷൻ (എസ്‌എസ്‌സി) വഴി മാത്രമാണ് വനിതാ ഉദ്യോഗസ്ഥർ പ്രവേശിച്ചിരുന്നത്. 10 മുതല്‍ 14 വർഷം വരെയുള്ള നീണ്ട സേവനത്തിന് ശേഷം മാത്രമേ ഇവർക്ക് പെർമനന്റ് കമ്മിഷന് അർഹത ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ എൻഡിഎ വഴി കമ്മിഷൻ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആദ്യ ദിവസം മുതല്‍ തന്നെ സ്ഥിര നിയമനം ലഭിക്കുന്നതോടെ പുരുഷ ഉദ്യോഗസ്ഥർക്ക് തുല്യമായ ആനുകൂല്യങ്ങളും ഉയർന്ന റാങ്കുകളിലേക്കുള്ള സ്ഥാനക്കയറ്റങ്ങളും ഇവർക്കും തടസങ്ങളില്ലാതെ ലഭിക്കും. ഇത്തരത്തില്‍ ഇരു സേനകളിലും ആദ്യ ദിവസം തന്നെ സ്ഥിര നിയമനം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതകളാണ് പുതുതായി കമ്മിഷൻ ചെയ്യപ്പെട്ട ഈ 14 പേർ.
പതിറ്റാണ്ടുകളായി സായുധ സേനാ മെഡിക്കല്‍ സർവീസുകളില്‍ മാത്രമായിരുന്നു വനിതകള്‍ക്ക് പെർമനന്റ് കമ്മിഷൻ ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞിരുന്നത്. മെഡിക്കല്‍ ഇതര വിഭാഗങ്ങളില്‍ ചേരുന്നവർക്ക് 1992 മുതല്‍ എസ്‌എസ്‌സി വഴി മാത്രമേ പ്രവേശിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വനിതാ ഉദ്യോഗസ്ഥരെ സ്ഥിര നിയമനത്തില്‍ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി അവർക്ക് പെർമനന്റ് കമ്മിഷൻ നല്‍കണമെന്ന് 2020 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2022 ല്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് എൻഡിഎയില്‍ പരിശീലനത്തിനായി ചേർന്നത്.
2025 ല്‍ എൻഡിഎയില്‍ നിന്ന് ബിരുദം നേടിയ വനിതകളില്‍ 10 പേർ കരസേനയും ആറുപേർ വ്യോമസേനയും മൂന്നുപേർ നാവികസേനയുമാണ് തെരഞ്ഞെടുത്തത്. തുടർന്ന് ഇവർ ഒരുവർഷത്തെ പ്രീ-കമ്മിഷൻ പരിശീലനത്തിനായി അവരവരുടെ അക്കാദമികളിലേക്ക് പോവുകയായിരുന്നു. ഐഎംഎയില്‍ 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 34 പേർ ഉള്‍പ്പെടെ ആകെ 515 ഓഫിസര്‍ കേഡറ്റുകളാണ് കമ്മിഷൻ ചെയ്യപ്പെട്ടത്. ഇതില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓഫിസര്‍ കേഡറ്റ് വിശാല്‍ കുമാർ സ്വോർഡ് ഓഫ് ഓണറും സ്വർണ മെഡലും സ്വന്തമാക്കി.

