കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാള്‍ മാത്രം. കനത്ത വേനല്‍ചൂടിനെപ്പോലും വകവെക്കാതെ വോട്ടർമാരെ നേരില്‍ക്കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികള്‍.
നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആവേശകരമായ കലാശക്കൊട്ട് നടക്കും. കേന്ദ്ര നേതാക്കളും സംസ്ഥാനത്തെ പ്രമുഖരും മണ്ഡലങ്ങളില്‍ തമ്പടിച്ച് റോഡ് ഷോകളിലും പൊതുസമ്മേളനങ്ങളിലും സജീവമാണ്.
ഇടതുമുന്നണിയുടെ പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എല്‍ ഡി എഫ് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. വൈകുന്നേരം 3 മണിക്ക് പെരളശ്ശേരിയില്‍ മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും. സർക്കാരിന്റെ വികസന നേട്ടങ്ങള്‍ വോട്ടർമാരിലേക്ക് നേരിട്ടെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഡിഎഫും എൻഡിഎയും തങ്ങളുടെ ദേശീയ നേതാക്കളെ അണിനിരത്തി വമ്പൻ പ്രചാരണ പരിപാടികളുമായി കളം നിറയുന്നുണ്ട്.
നാളെ വൈകുന്നേരം കലാശക്കൊട്ട് പൂർത്തിയാകുന്നതോടെ സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കും. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ വോട്ടർമാരും പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശിച്ചിട്ടുണ്ട്. ചൂട് കണക്കിലെടുത്ത് പോളിങ് ദിവസത്തെ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും അധികൃതർ വിലയിരുത്തി വരികയാണ്.

