കൂടലില്‍ വ്യാജ പോക്സോ കേസില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി രക്ഷിതാക്കള്‍.
മറ്റുള്ളവരുടെ മുൻപില്‍ തങ്ങള്‍ കടുത്ത രീതിയില്‍ അപമാനിക്കപ്പെട്ടെന്നും, സ്വന്തം കുട്ടികള്‍ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലെന്നും കസ്റ്റഡിയിലായ കുട്ടിയുടെ മാതാവ് പറഞ്ഞു. നീതിക്കായി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, പൊലീസിന്റെ ക്രൂരതയ്ക്കെതിരെ ആദ്യം പരാതി നല്‍കിയ, ഹൃദ്രോഗിയായ യുവാവിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജ പരാതിയുടെ പേരില്‍ കുട്ടികളെ ചോദ്യം ചെയ്യുന്നതിന് പകരം, കുറ്റം അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവം വിവാദമായതോടെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേസ് അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പോക്സോ കേസ് ആയതിനാല്‍ എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച ശേഷം മാത്രമേ കേസ് അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് പൊലീസ്. വ്യാജ പരാതി ഉണ്ടാകാനുണ്ടായ സാഹചര്യവും ഇതിന് പിന്നിലെ ദുരൂഹതയും പൂർണ്ണമായി പുറത്തുകൊണ്ടുവരുമെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി പരാതിക്കാരിയായ 13 വയസ്സുകാരിയെ ഉടൻ തന്നെ കൗണ്‍സിലിങ്ങിന് വിധേയമാക്കും.

