തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും വൻ വിവാദം പുകയുന്നു. നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ മുതിർന്ന നേതാവുമായ ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തഞ്ചാവൂർ പൊലീസ് ചെന്നൈയിലെ വസതിയിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിർണായക നടപടി. ഉദയനിധിയുടെ മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചതിന് പിന്നാലെ അദ്ദേഹം മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി പൊലീസ് അദ്ദേഹത്തെ വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തത്.
തന്റെ അറസ്റ്റിനെ ഒരു തമാശയായി മാത്രമാണ് കാണുന്നതെന്ന് ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. താൻ പറഞ്ഞ വാക്കുകളില്‍ തെറ്റൊന്നും കാണുന്നില്ലെന്നും വിഷയം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സാഹചര്യമാണെന്നും ഉദയനിധി ആരോപിച്ചു. അതേസമയം, കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഡിഎംകെ പ്രവർത്തകരും പൊലീസും തമ്മില്‍ തെരുവില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. ഉദയനിധിയെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയതോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ ഉദയനിധി അറസ്റ്റിലായ വാർത്ത പുറത്തുവന്നതോടെ ടിവികെ പ്രവർത്തകർ വിവിധയിടങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

